കൊല്ലം: ജില്ലയിൽ ഭൂഗർഭ ജലനിരപ്പിന്റെ അളവ് ഓരോ വർഷവും താഴ്ന്നുതുടങ്ങിയതോടെ മലയോരം കുടിനീരിനായി അലയുന്നു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 16 സെന്റിമീറ്റർ മുതൽ 100 സെന്റി മീറ്റർ വരെ അളവ് കുറഞ്ഞതായി ഭൂഗർഭ ജല വകുപ്പ് അധികൃതർ വ്യക്തമാക്കി. കൊട്ടാരക്കര, അഞ്ചൽ, പത്തനാപുരം ബ്ലോക്കുകളിലാണ് ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുള്ളത്.
ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് ജലനിരപ്പ് പഴയ നിലയിൽ തുടരുന്നത്. എവിടെയും ജലനിരപ്പ് ഉയർന്നതായി കണ്ടെത്തിയിട്ടില്ല. അടുത്തഘട്ട പരിശോധനയുടെ റിപ്പോർട്ട് 10 നകം സമർപ്പിക്കും. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നത് ഒരോ വർഷം ചെല്ലും തോറും ജില്ലയിലെ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളും ഫെബ്രുവരിയോടെ തന്നെ വറ്റിത്തുടങ്ങിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. സ്വന്തമായി കിണറില്ലാത്ത പൈപ്പ് ജലത്തെ ആശ്രയിക്കുന്ന ഇടങ്ങളിൽ കുടിക്കാൻ പോലും തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയാണ്.
പ്രശ്നം രൂക്ഷമായിട്ടും ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ദിവസവും അഞ്ഞൂറ് രൂപയോളം ചെലവാക്കിയാണ് മലയോരവാസികൾ ദാഹം അകറ്റുന്നത്. ലോറികളിൽ കുടിവെള്ളമെത്തിക്കുന്ന സ്വകാര്യ എജൻസികളും ഇതോടെ വ്യാപകമായി.
ഓരോ ദിവസം കഴിയുന്തോറും ഉയരുന്ന താപനിലയും ജലനിരപ്പിലെ വ്യതിയാനവും ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വേനൽ മഴ ജലസ്രോതസുകളെ സംരക്ഷിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചതിച്ചത് വേനൽ മഴ
ഇത്തവണ വേനൽ മഴ വേണ്ടത്ര അളവിൽ ലഭിച്ചില്ല
ഇത് ഭൂഗർഭ ജലം കുറയാൻ കാരണമായി
കിണറുകളിൽ ഒരോ വർഷം ചെല്ലും തോറും വെള്ളത്തിന്റെ ലഭ്യത കുറയുന്നു
വേനൽ കടുത്തതോടെ മറ്റ് ജലസ്രോതസുകളും വറ്റി
ദാഹനീരില്ലാതെ മലയോരം വരൾച്ചയുടെ വക്കിൽ
ശാസ്താംകോട്ട തടാകവും ക്ഷീണിച്ചു
കൊല്ലം നഗരത്തിലേക്ക് വെള്ളം എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്ന ശാസ്താംകോട്ട തടാകത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 50 സെന്റി മീറ്റർ ജലം കുറഞ്ഞതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടുന്നുണ്ടെങ്കിലും നിലവിൽ ജില്ലയിലെവിടെയും വരൾച്ചാ ഭീഷണിയില്ല.
വേനൽ മഴ ലഭിക്കാതിരിക്കുകയും ചൂട് കനക്കുകയും ചെയ്താൽ ഭൂഗർഭ ജലനിരപ്പ് ഇനിയും താഴും.
ജില്ലാ ഭൂഗർഭ ജല വകുപ്പ് അധികൃതർ
ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. ജലസ്രോതസുകളിൽ കഴിഞ്ഞ വഷത്തേക്കാൾ ജലനിരപ്പ് കുറഞ്ഞു.
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |