കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ ഒളിവിലുളള പ്രതികളെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി പൊലീസ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ പ്രദേശങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന 10 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്ഫോടനം നടന്നയുടൻ രക്ഷപ്പെട്ട ഷിജാൽ, അക്ഷയ് എന്നിവർ ഒളിവിലാണ്. ഷിജാലും പരിക്കേറ്റ വിനീഷുമാണ് ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് കരുതുന്നത്. ബോംബ് നിർമ്മിച്ചത് ആർക്കുവേണ്ടിയാണെന്നും ആരാണ് നിർദ്ദേശം നൽകിയതെന്നും ഇപ്പോഴും വ്യക്തമല്ല. കൂടുതൽ അറസ്റ്റ് ഇന്നുതന്നെ ഉണ്ടായേക്കും എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു.
അതിനിടെ, പാനൂർ സ്‌ഫോടനത്തിൽ ഉൾപ്പെട്ട സംഘം നിർമ്മിച്ച് ഒളിച്ചുവച്ച ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. അറസ്റ്റിലായ ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്. നിർമ്മാണ സ്ഥലത്തു നിന്ന് സ്‌ഫോടനം നടന്നയുടൻ ഈ ബോംബുകൾ ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. എ.സി.പി കെ.വി.വേണുഗോപാലിന്റെയും സി.ഐ. പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബോംബ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |