തിരുവനന്തപുരം: ഡോ. ലക്ഷ്മിപ്രദയ്ക്ക് പൊക്കം മൂന്നടി പത്തിഞ്ച്. ദന്തചികിത്സയ്ക്ക് രോഗി ഇരിക്കുന്നത് അതിനേക്കാൾ പൊക്കമുള്ള കസേരയിൽ. ബി.ഡി.എസ് പഠനം അസാദ്ധ്യമെന്ന് ഡോക്ടർമാർ പോലുംവിധിയെഴുതി. പക്ഷേ, ലക്ഷ്മി പിൻമാറിയില്ല. തിരുവനന്തപുരം ഡെന്റൽ കോളേജിൽ പഠിച്ച് ബിരുദം നേടി. ഒടുവിൽ തമിഴ്നാട്ടിലെ ഡെന്റൽ കോളേജിൽ അദ്ധ്യാപികയുമായി. ഇപ്പോൾ ബംഗളൂരുവിൽ ഹെൽത്ത് കെയർ ഐ.ടി രംഗത്ത് തിരക്കിട്ട ജോലിയിലാണ്. ഒപ്പം എഴുത്തിന്റെ ലോകത്തേക്കും കടന്നു.
എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്ന എൻ.വി. ശ്രീനിവാസന്റെയും ഗംഗ ശ്രീനിവാസന്റെയും ഇളയമകളായി 1980 ൽ ചെന്നൈയിലായിരുന്നു ജനനം. പാലക്കാട് സ്വദേശികളാണ് മാതാപിതാക്കൾ.
മകൾക്ക് അകോൻഡ്രോപ്ളേസിയ ആണെന്ന് അറിഞ്ഞത് മൂന്നു വയസ്സുള്ളപ്പോൾ. 10 വയസ്സിനപ്പുറം ശരീരം വളരില്ല.
ധീരതയോടെ മുന്നേറാൻ അമ്മ പരിശീലിപ്പിച്ചു. കലോത്സവ വേദികളിലേക്ക് നയിച്ചു.
1998 ൽ എൻട്രൻസിലൂടെ ബി.ഡി.എസിന് പ്രവേശനം നേടിയപ്പോൾ തിരുവനന്തപുരം ഡെന്റൽകോളേജിലും ചരിത്രം പിറന്നു. അച്ഛനും സഹോദരൻ കാർത്തിക്കും ഭാര്യ ഗായത്രിയും കരുത്തുനൽകി എന്നും ഒപ്പമുണ്ടായിരുന്നു. നാലുവർഷം മുൻപ് ക്യാൻസർ ബാധിച്ച് അമ്മ വിട പറഞ്ഞു.
പ്ളാറ്റ് ഫോം ചുമന്ന് സഹപാഠികൾ
ഡെന്റൽ കോളേജിൽ ആദ്യമായിരുന്നു ഇതുപോലൊരു വിദ്യാർത്ഥി.
അദ്ധ്യാപകരായ സാംജോസഫ്, ജോളി മേരി വർഗീസ്, നന്ദകുമാർ, ശ്രീലാൽ, ജയകുമാർ, അജിത് കുമാർ, വേൽമുരുകൻ എന്നിവർ കൂടെനിന്നു. പ്രാക്ടിക്കലിനായി പ്രത്യേകം പ്ളാറ്റ് ഫോം സജ്ജീകരിച്ചു. പ്ളാറ്റ്ഫോം ഓരോ ഡിപ്പാർട്ട്മെന്റിലേക്കും ചുമന്നെത്തിച്ചത് സഹപാഠികളാണ്. പഠനം കഴിഞ്ഞപ്പോൾ ക്ളിനിക്കുകൾ ലക്ഷ്മിയെ സ്വീകരിച്ചില്ല. ഡോ.സാം ജോസഫിന്റെ സുഹൃത്ത് ഡോ.ഗോപീകൃഷ്ണ വഴിയാണ് ചെന്നൈയിലുള്ള മീനാക്ഷിയമ്മാൾ ഡെന്റൽ കോളേജിലെ അദ്ധ്യാപികയായത്. മൂന്നരവർഷത്തെ സേവനത്തിനുശേഷം അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് മാറിയത്.
എഴുത്തിന്റെ വഴി
മോട്ടിവേഷണൽ സ്പീക്കറും സംഗീതജ്ഞയും ചിത്രകാരിയുമായ ലക്ഷ്മിക്ക് എഴുത്തും ഹരമാണ്. രണ്ടാമത്തെ പുസ്തകം ഡെലിക്കേറ്റ് ഡാർലിംഗ്സ് ഏപ്രിൽ 21ന് ആമസോണിൽ ലോഞ്ച് ചെയ്യും. ജീവിതാനുഭവങ്ങൾ ഉൾപ്പെടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഉള്ളടക്കം. ആദ്യ പുസ്തകമായ ഹെഡ് ഓവർ ഹീൽസ് ഇ-ബുക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |