ന്യൂഡൽഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം. രണ്ട് മേഖലകളിൽ ബിജെപി സീറ്റ് വർദ്ധിപ്പിക്കുമെന്നും തമിഴ്നാട്ടിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു വർഷം മുമ്പേ ഞാൻ ഇക്കാര്യം പറഞ്ഞതാണ്. തമിഴ്നാട്ടിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കും. തെലങ്കാനയിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ കക്ഷിയാകാൻ ബിജെപിക്ക് സാധിക്കും. ഇത് അവരെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒഡീഷയിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. പശ്ചിമ ബംഗാളിലും ബിജെപി നമ്പർ വൺ പാർട്ടിയാകും. നിങ്ങൾ ശരിക്കും ആശ്ചര്യപ്പെടും'- പ്രശാന്ത് കിഷോർ പറഞ്ഞു. ഈ വർഷത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളിൽ കൂടുതൽ നേടുമെന്നും പ്രശാന്ത് കിഷോർ പ്രവചിക്കുന്നു.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് ഒരു തിരിച്ചുവരവ് നടത്താൻ ബുദ്ധിമുട്ടാകുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ജഗൻമോഹൻ റെഡ്ഡിയുടെ തിരിച്ചുവരവിന് വഴിമുടക്കാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കുണ്ടായിരുന്ന മേധാവിത്വം അതുപോലെ നിലനിർത്തും. പശ്ചിമ മേഖലയിലുള്ള സീറ്റുകളും ബിജെപിക്ക് നിലനിർത്താൻ സാധിക്കും. എന്നാൽ ഈ മേഖലയിലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നൂറോളം സീറ്റുകൾ നഷ്ടപ്പെടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
2014, 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരള, ഒഡീഷ, വെസ്റ്റ് ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളെല്ലാം ചേർന്ന് 50 സീറ്റുകൾ പോലും ബിജെപിക്ക് കടക്കാൻ സാധിച്ചില്ല. 2014ൽ 29 സീറ്റും 2019ൽ 47 സീറ്റുമാണ് ബിജെപിക്ക് ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ലഭിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപി വലിയൊരു മുന്നേറ്റം നടത്തുമെന്നാണ് പ്രശാന്ത് കിഷോർ സൂചന നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |