കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐയ‌്ക്ക് വിട്ട് സംസ്ഥാനസർക്കാർ ഉത്തരവിറക്കി. ബഡ്സ് നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐയ്‌ക്ക് വിട്ടിരിക്കുന്നത്.
ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതാണ് അഭികാമ്യമെന്ന് ഡിജിപി അറിയിച്ചിരുന്നു.
ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 750 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. ഇത് സി.ബി.ഐ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് നിർദേശിക്കുകായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
മൾട്ടിലെവൽ മാർക്കറ്റിംഗ് സ്‌കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ.ഡി. പ്രതാപനും ഭാര്യയും ചേർന്ന് 1157 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. എച്ച് ആർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും എൻഫോഴ്‌സ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് എന്നാണ് ഇഡി വിശേഷിപ്പിച്ചത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകളുണ്ടെന്നും മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
അഞ്ചു കമ്പനികൾ വഴിയാണ് 1157 കോടി രൂപ തട്ടിയെടുത്തത്. ക്രിപ്‌റ്റോ ഇടപാടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ദമ്പതികൾ നടത്തിയത്. അഞ്ചു കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. പ്രതാപനും ഭാര്യ ശ്രീനയും ഹൈറിച്ച് കൂപ്പൺ വഴിയും നിക്ഷേപകരുമായി ഇടപാടുകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |