തിരുവനന്തപുരം: ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പാക്കുന്നതിന്റ ഭാഗമായി എല്ലാ സർവകലാശാലകളിലും ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസ് ജൂലായ് ഒന്നിന് ആരംഭിക്കാൻ തീരുമാനം. സാധാരണ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ക്ലാസ് ആരംഭിച്ചിരുന്നത്. ഇത്തവണ ജൂണിൽ പ്രവേശനം തുടങ്ങും. കേരള വാഴ്സിറ്രി രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന എല്ലാ രജിസ്ട്രാർമാരും അംഗങ്ങളായ സമിതിയുടേതാണ് തീരുമാനം. സമിതിയുടെ അന്തിമ റിപ്പോർട്ട് 20നകം സർക്കാരിന് കൈമാറും.
പരീക്ഷ കഴിഞ്ഞ് 30ദിവസത്തിനകം ഫലവും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കും. ഇന്റേണൽ മാർക്കും ഏകീകൃത സംവിധാനത്തിൽ പ്രസിദ്ധീകരിക്കും. എല്ലാ വാഴ്സിറ്റികളിലും ഏകദേശം സമാന സമയത്തായിരിക്കും ഇത്. കോളേജ്, വാഴ്സിറ്റി മാറ്റം എളുപ്പമാക്കാൻ വിദ്യാർത്ഥികൾക്കെല്ലാം ആധാർ പോലെ യുണീക്ക് ഐ.ഡിയും കോഴ്സുകൾക്ക് കോഴ്സ് ഐ.ഡിയും ലഭ്യമാക്കും. ഒന്നാം സെമസ്റ്ററിന് നവംബറിൽ പരീക്ഷ നടത്തി ഡിസംബറിൽ ഫലം പ്രഖ്യാപിക്കും. ഡിസംബറിലാണ് രണ്ടാം സെമസ്റ്റർ ക്ലാസ് ആരംഭിക്കുക. ഏപ്രിലിൽ പരീക്ഷ നടത്തി മേയിൽ ഫലം പ്രസിദ്ധീകരിക്കും. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകൾ കോളേജിലും രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്ററുകൾ വാഴ്സിറ്റിയിലും മൂല്യനിർണയം നടത്തും. ഏഴാം സെമസ്റ്ററിന്റെ കാര്യത്തിൽ ഇന്നലത്തെ യോഗത്തിലും തീരുമാനമായിട്ടില്ല.
നാലു വർഷ ബിരുദ കോഴ്സുകളിൽ നാല് ക്രെഡിറ്റുകളുള്ള പേപ്പറിന് മൂന്ന് മണിക്കൂറും രണ്ട്, മൂന്ന് ക്രെഡിറ്റുള്ളതിന് രണ്ടു മണിക്കൂറുമായിരിക്കും പരീക്ഷാ സമയം. വാഴ്സിറ്രികൾക്ക് പ്രത്യേകമായി ക്വസ്റ്റ്യൻ ബാങ്ക് പ്രസിദ്ധീകരിക്കും. ഇതിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഓപ്പൺ ബുക്ക് പരീക്ഷയടക്കം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |