കൊച്ചി: സി.പി.എമ്മിന്റെ തൃശൂരിലെ സ്വത്തുവിവരങ്ങളും ആസ്‌തിയും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിന് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. ഇരുവരെയും ഇന്നലെ രാവിലെ 11 മുതൽ രാത്രി ഏഴുവരെ ചോദ്യം ചെയ്തു വിട്ടയച്ചു.
ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുമെന്ന് വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂരിലും മറ്റു ബാങ്കുകളിലും സി.പി.എമ്മിനുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും വർഗീസിനോട് ചോദിച്ചു. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്ക് ഒഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നാല് അക്കൗണ്ടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആസ്‌തിവിവരങ്ങൾ ആവശ്യപ്പെട്ടത്. ബാങ്കിടപാടുകളിലും വിശദീകരണം ചോദിച്ചെന്നാണ് സൂചന.
കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്‌കുമാർ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പി.കെ. ബിജുവിനോട് ചോദിച്ചത്. സതീഷ്‌കുമാറുമായുള്ള ബന്ധവും സാമ്പത്തികയിടപാടുകളും ചോദിച്ചു. തട്ടിപ്പിൽ ബിജുവിന്റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചും ചോദ്യമുണ്ടായി.
പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തനിക്കറിയില്ലെന്നാണ് ചോദ്യം ചെയ്യലിന് മുമ്പ് എം.എം. വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആറാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തത്. പി.കെ. ബിജുവിനെ രണ്ടു തവണ ചോദ്യം ചെയ്തു.
കരുവന്നൂർ കേസിൽ അറസ്റ്റ് ആശങ്ക
കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജുവിനെയും ഇ.ഡി വീണ്ടും ചോദ്യം ചെയ്തതോടെ തിരഞ്ഞെടുപ്പിന് മുമ്പ് നേതാക്കളിൽ ആരെങ്കിലും അറസ്റ്റിലാവുമെന്ന ആശങ്കയിലാണ് പാർട്ടി. 15ന് കുന്നംകുളത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയം ഉയർത്തുമെന്നും അതിനുമുമ്പ് അറസ്റ്റുണ്ടാവുമെന്നും അഭ്യൂഹമുണ്ട്. പാർട്ടിയുടെ കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള ഇ.ഡി.നീക്കവും അസ്വസ്ഥത സൃഷ്ടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |