റിയാദ്: കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ആരോഗ്യപരമായ സംഭാഷണത്തിന്റെ ആവശ്യം വ്യക്തമാക്കി സൗദി അറേബ്യ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഏപ്രിൽ ഏഴിന് മക്കയിലെ അൽ-സഫ പാലസിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ വിഷയവും ചർച്ചചെയ്തുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
'ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് ജമ്മു-കാശ്മീർ തർക്കം പരിഹരിക്കുന്നതിന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിതയും ഉറപ്പാക്കാൻ ഇത് ആവശ്യമാണ്' പ്രസ്താവനയിൽ പറയുന്നു.
ജമ്മുകാശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് പാകിസ്ഥാനോടെ ആവർത്തിച്ച് വ്യക്തമാക്കുന്ന ഇന്ത്യ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിപ്രശ്നമാണെന്നും അതിൽ മൂന്നാമതൊരു കക്ഷിയുടെ മദ്ധ്യതസ്ഥതയോ ഇടപെടലോ ആവശ്യമെന്നില്ല നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. നേരത്തേ പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നുള്ള അമേരിക്കയുടെ വാഗ്ദാനത്തെയും ഇന്ത്യ നിരസിച്ചിരുന്നു. ഭീകരത,ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തിൽ പാകിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംയുക്തപ്രസ്താവനയോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പാകിസ്ഥാന് സൗദിയുടെ സഹായവും പിന്തുണയും ഏറെ ആവശ്യമാണ്. നേരത്തേ ഇമ്രാൻഖാന്റെ കാലത്ത് പാകിസ്ഥാനുമായി അത്ര നല്ല ബന്ധമായിരുന്നില്ല സൗദിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നാണ് പാകിസ്ഥാൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ബന്ധങ്ങൾ ശക്തമാക്കുന്നതിനും വ്യാപാര, നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കും ചർച്ചയിൽ കൂടുതൽ ഊന്നൽ നൽകിയെന്നും സംയുക്തപ്രസ്താവനയിൽ പറയുന്നുണ്ട്. നേരത്തേ ചർച്ചചെയ്ത അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജിന്റെ ആദ്യഘട്ടം വേഗത്തിലാക്കുള്ള നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
പ്രധാനമന്ത്രിയായശേഷം ഷെഹ്ബാസ് ഷെരീഫിന്റെ ആദ്യ വിദേശയാത്രയായിരുന്നു സൗദിയിലേക്ക് നടത്തിയത്. ഉന്നതതല പ്രതിനിധി സംഘവും ഷെഹ്ബാസിനെ അനുഗമിച്ചിരുന്നു. പാകിസ്ഥാൻ സന്ദർശിക്കാൻ മുഹമ്മദ് ബിൻ സൽമാനെ ഷെഹ്ബാസ് ഷെരീഫ് ക്ഷണിച്ചെന്നും അത് അദ്ദേഹം സ്വീകരിച്ചു എന്നും റേഡിയോ പാകിസ്ഥാൻ റിപ്പോർട്ടുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |