തിരുവനന്തപുരം: എല്ലാ വിഷയങ്ങൾക്കും എഴുത്തുപരീക്ഷയെന്ന നിലവിലെ രീതിക്കു പകരം, പഠിക്കുന്ന വിഷയത്തിന്റെ മേഖലകളുമായി ബന്ധപ്പെടുത്തി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറും. എഴുത്തുപരീക്ഷയ്ക്ക് പുറമേ, ഫീൽഡ് സന്ദർശനം, വ്യവസായ ശാലകളിലെ സന്ദർശനം, വീഡിയോ മേക്കിംഗ്, കലാപ്രകടനം എന്നിവയെല്ലാം ഓരോ പരീക്ഷാരീതികളായി മാറും.എഴുത്തു പരീക്ഷയ്ക്ക് സമാനമായ മാർക്കുള്ള പേപ്പറുകളായിരിക്കും ഇവ.
ഓൺലൈൻ, ഓപ്പൺബുക്ക് പരീക്ഷയും നടപ്പാക്കും. നാലുവർഷ ബിരുദത്തിന്റെ ഭാഗമായാണ് ഇക്കൊല്ലം മുതൽ പരീക്ഷാരീതികൾ മാറുന്നത്. ഇതിനായുള്ള ചട്ടങ്ങൾ എം.ജി, കാലിക്കറ്റ് വാഴ്സിറ്റികൾ അംഗീകരിച്ചു. കേരള, കണ്ണൂർ വാഴ്സിറ്റികളിൽ ഉടൻ പ്രാബല്യത്തിലാവും.
എഴുത്തുപരീക്ഷകൾ പരമാവധി രണ്ടുമണിക്കൂറായിരിക്കും. ഫൗണ്ടേഷൻ കോഴ്സുകളിൽ ഒരു മണിക്കൂർ, മറ്റ് വിഷയങ്ങളിൽ രണ്ടുമണിക്കൂർ എന്നിങ്ങനെ ക്രെഡിറ്റ് അനുസരിച്ചാണ് സമയം നിശ്ചയിക്കുക. ഫൗണ്ടേഷൻ കോഴ്സുകളിലാണ് ഓൺലൈൻ, ഓപ്പൺബുക്ക് പരീക്ഷ. വാഴ്സിറ്റികൾക്ക് സാദ്ധ്യമായ കോഴ്സുകളിലെല്ലാം ഓൺലൈൻ പരീക്ഷ നടത്താം. എല്ലാ കോഴ്സുകൾക്കും അവസാന സെമസ്റ്റർ പ്രോജക്ടോ ഇന്റേൺഷിപ്പോ ആയിരിക്കും. ഇവ വ്യവസായബന്ധിതമായിരിക്കും. കുട്ടികൾക്ക് തിരഞ്ഞെടുക്കാം. പുറത്ത് പ്രോജക്ട് ലഭിച്ചില്ലെങ്കിൽ ക്യാമ്പസിൽ അദ്ധ്യാപകർക്കൊപ്പവും ചെയ്യാം.
നിലവിലെ 20 ഇന്റേണൽ മാർക്ക് 30 ആക്കി. 70 മാർക്കിനാവും എഴുത്തുപരീക്ഷ. വാഴ്സിറ്റി പഠനവകുപ്പുകളിൽ നിലവിലെ 50 ഇന്റേണൽ മാർക്ക് തുടരും. ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിക്കുകയും കുട്ടികളുടെ പരാതികൾ കേൾക്കുകയും ചെയ്തശേഷമേ അന്തിമമാക്കുകയുള്ളൂ. പരാതി പരിഹരിക്കാൻ വിവിധ തലത്തിൽ സംവിധാനമുണ്ടാവും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ മൂല്യനിർണയം കോളേജുകളിലായിരിക്കും. മറ്റുള്ളവ വാഴ്സിറ്റി നടത്തും. ഇതിലൂടെ അതിവേഗം ഫലപ്രഖ്യാപനം ഉറപ്പാക്കാനാവും.
ഏതു കോളേജിലേക്കും
പഠനം മാറ്റാം
1)ഓരോ വർഷത്തെയും പഠനം പൂർത്തിയാവുമ്പോൾ രാജ്യത്തെ ഏത് യൂണിവേഴ്സിറ്റിയിലേക്കും കോളേജിലേക്കും മാറാൻ സൗകര്യമുണ്ടാവും.
2. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് കേരളത്തിലെ കോളേജുകളിലേക്കും വാഴ്സിറ്റികളിലേക്കും വരാം.
3.അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് വഴിയാണ് ദേശീയതലത്തിൽ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം
4. സീറ്റൊഴിവില്ലെങ്കിൽ ഇതിനായി സൂപ്പർന്യൂമററിയായി സീറ്റുകൾ അനുവദിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
ഭിന്നശേഷിക്കാർക്ക്
പ്രത്യേക പരീക്ഷ
ഭിന്നശേഷിക്കാർക്ക് പകരക്കാരനെ വച്ചു പരീക്ഷയെഴുതിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷ നടത്തും.
ബ്രെയിൽ ലിപിയടക്കം പ്രയോജനപ്പെടുത്തി പരീക്ഷകൾ നടത്തുന്നത് പഠനബോർഡുകൾക്ക് തീരുമാനിക്കാം.
''കരിക്കുലം, പരീക്ഷാ പരിഷ്കരണങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കും. ''
-ഡോ.ആർ ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |