ചെമ്പ്രകാനം (കാസർകോട്): പിഞ്ചു മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്താണ് ദാരുണമായ സംഭവം. തിമിരി ഗ്രാമത്തിൽ ചെമ്പ്രകാനം പഞ്ചാബ് കോളനി സ്വദേശിയും ചോയ്യങ്കോട് കെ.എസ്.ഇ.ബി യിലെ ജീവനക്കാരനുമായ രഞ്ജിത്തിന്റെ ഭാര്യ സജന (36) മക്കളായ ഗൗതം (9 ) തേജസ് (6 ) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തിയിട്ടില്ല.
കോളനിക്ക് സമീപത്തെ ഇരുനില വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ടെറസിലെ ഷീറ്റിന്റെ കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് സജനയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. രഞ്ജിത്തിന്റെ പിതാവ് ശിവശങ്കരൻ പശുവിന് പുല്ലു നൽകാൻ പറമ്പിൽ പോയി തിരിച്ചു വന്നപ്പോൾ കുട്ടികളുടെ ശബ്ദമൊന്നും കേൾക്കാത്തതിനാൽ മുകളിലത്തെ നിലയിൽ കയറി നോക്കിയപ്പോഴാണ് സജനയെ തൂങ്ങിയ നിലയിൽ കണ്ടത്.
ശിവശങ്കരന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പോലീസിനെ അറിയിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു.ഡി ക്ലാർക്ക് ആയിരുന്ന സജന ഇന്നലെ ഓഫീസിൽ പോയിരുന്നില്ല. അവധി അറിയിച്ചിരുന്നുമില്ല. കാണാത്തതിനാൽ മറ്റു ജീവനക്കാർ ഫോണിൽ മെസ്സേജ് അയച്ചു അന്വേഷിച്ചിരുന്നു. രഞ്ജിത്ത് രാവിലെ ജോലിക്കായി ഇറങ്ങിയിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ.എസ്. പി രതീഷ്, ചീമേനി ഇൻസ്പെക്ടർ കെ.സലീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി. വൈകുന്നേരം 3 മണിയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചീമേനി പോലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |