അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അണുബാധമൂലം ഒരു മാസമായി ഐ.സി.യുവിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ മരിച്ചത് വലിയ സംഘർഷത്തിനിടയാക്കി. പുറക്കാട് പഞ്ചായത്ത് കരൂർ തൈവേലിക്കകം വീട്ടിൽ ഷിബിന (31) ആണ് മരിച്ചത്. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനക്കൂട്ടം ആശുപത്രിയിൽ തടിച്ചുകൂടി.
ഷിബിനയെ മാർച്ച് 21നാണ് രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26ന് പെൺകുഞ്ഞിന് ജന്മം നൽകി. സാധാരണ പ്രസവമായിരുന്നു. കുഞ്ഞിന് മഞ്ഞനിറം കണ്ടതിനെ തുടർന്ന് രണ്ടു ദിവസം കൂടി വാർഡിൽ തുടർന്നു. 29ന് ഷിബിനയ്ക്ക് ശ്വാസതടസം നേരിട്ടതോടെ ശസ്ത്രക്രിയാ ഐ.സി.യുവിലേക്കും തുടർന്ന് 30ന് സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്കും മാറ്റി. ഇതിനിടെ ഷിബിനയുടെ ആരോഗ്യസ്ഥിതി വഷളാകുകയും വയർ വീർക്കുകയും ചെയ്തു. ഒരു മാസമായി ചികിത്സ തുടർന്നെങ്കിലും മാറ്റമുണ്ടായില്ല. രോഗകാരണങ്ങൾ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതിയുണ്ട്. രണ്ടു ദിവസമായി സ്ഥിതി വഷളായ ഷിബിന ഇന്നലെ ഉച്ചയ്ക്ക് 1.50 ഓടെ മരിച്ചു. വൈകിട്ട് 5.30 ഓടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ്: അൻസാർ. മക്കൾ: അബ്ദിയ, ആയിഷ.
കാരണം ഹൃദയാഘാതം :
ആശുപത്രി സൂപ്രണ്ട്
ഷിബിനയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലായി മൂന്നു തവണ ഷിബിനയ്‌ക്ക് ഹൃദയാഘാതമുണ്ടായി. അണുബാധയും ഉണ്ടായിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്. ആരോഗ്യ മന്ത്രിയും ഡി.എം.ഇയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനും അന്വേഷിക്കാനും തീരുമാനിച്ചതായി സൂപ്രണ്ട് അറിയിച്ചു.
മുഖ്യമന്ത്രിക്ക് പരാതി
ഷിബിനയുടെ മരണകാരണം വ്യക്തമാക്കണമെന്ന് കാട്ടി ബന്ധുക്കളും നാട്ടുകാരും അടക്കം ആശുപത്രിയിൽ ബഹളംവച്ചത് സംഘർഷം സൃഷ്ടിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും. വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.സലാം എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്തുനൽകി.
യുവതിയുടെ മരണത്തിൽ അന്വേഷണം
തിരുവനന്തപുരം : പ്രസവത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |