SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.16 PM IST

കെ.ബാബുവിന്റെ വിജയം ശരിവച്ച് ഹൈക്കോടതി

k-babu

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുതിർന്ന നേതാവ് കെ.ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചത് കോൺഗ്രസിന് ആശ്വാസമായി. വോട്ടിംഗ് സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ആരോപണങ്ങൾ ഉയർത്തി എതിർസ്ഥാനാർത്ഥി സി.പി.എമ്മിലെ എം. സ്വരാജ് നൽകിയ ഹർജി ജസ്റ്റിസ് പി.ജി. അജിത്‌കുമാർ തള്ളി. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 2021ൽ സ്വരാജിനെ 992 വോട്ടുകൾക്കാണ് ബാബു തോല്പിച്ചത്.

സാക്ഷികൾ സി.പി.എമ്മിന്റെയോ പോഷക സംഘടനകളുടെയോ പ്രവർത്തകരാണെന്നും അവരുടെ മൊഴികൾക്ക് വിശ്വാസ്യതയില്ലെന്നും ബാബുവിന്റെ അഭിഭാഷകൻ വാദിച്ചു. സ്വരാജിന്റെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചതായി രേഖപ്പെടുത്തിയിരുന്നില്ലെന്നും ബോധിപ്പിച്ചു.
ബാബുവിന്റെ ഇലക്‌ഷൻ ഏജന്റായിരുന്ന ആർ. വേണുഗോപാൽ ഏതാനും പ്രവർത്തകർക്കൊപ്പം തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ വീടുകളിൽ വിതരണം ചെയ്ത സ്ളിപ്പുകളിൽ അയ്യപ്പന്റെ ചിത്രവും പാർട്ടി ചിഹ്നവും പതിക്കുകയും 'നിങ്ങളുടെ വോട്ട് അയ്യപ്പന്" എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നെന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പുകളിൽ പ്രിന്ററുടെയും പബ്ലിഷറുടെയും വിശദാംശങ്ങൾ വേണമെന്ന നിബന്ധന പാലിച്ചില്ല. മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടർമാരും ശബരിമല അയ്യപ്പന്റെ വിശ്വാസികളായതിനാൽ തന്നെ പ്രതികൂലമായി ബാധിച്ചെന്നുമായിരുന്നു വാദം.
എന്നാൽ തന്റെ ഏജന്റോ മറ്റാരെങ്കിലുമോ സ്ളിപ്പുകൾ വിതരണം ചെയ്തിട്ടില്ലെന്ന് ബാബു വിശദീകരിച്ചു. വോട്ടർമാരിൽ ഭൂരിഭാഗവും തൃപ്പൂണിത്തുറ പൂർണത്രയീശന്റെ ഭക്തരാണ്. പരാതിക്കാരൻ വ്യാജ സ്ളിപ്പുകളാണ് ഹാജരാക്കിയതെന്നും ബോധിപ്പിച്ചു.
മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നു തെളിയിക്കുന്ന സാക്ഷിമൊഴികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനു വേണ്ടി ഹാജരായ സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ല.

സുപ്രീംകോടതി

കയറിയ കേസ്

എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. ശബരിമല സ്ത്രീപ്രവേശനവിഷയം ഏറ്റവും ചർച്ചചെയ്യപ്പെട്ട മണ്ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ.

തിരഞ്ഞെടുപ്പു സമയത്ത് വന്ന വിധി യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശമാകും. വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം പതിച്ചു എന്ന പ്രശ്നമാണ് കോടതി മുമ്പാകെയുണ്ടായിരുന്നത്. അത് എതിർപക്ഷം കൃത്രിമമായി ചമച്ചതാണെന്ന എന്റെ വാദം അംഗീകരിച്ചിരിക്കുകയാണ്

- കെ.ബാബു എം.എൽ.എ

തെറ്റായ സന്ദേശം നൽകുന്ന വിചിത്രമായ വിധിയാണിത്. എല്ലാ തെളിവുകളും കോടതിക്കു മുന്നിലുണ്ടായിരുന്നു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് അപ്പീലിന് നടപടിയെടുക്കും. ദൈവങ്ങളുടെ ചിത്രം പ്രചാരണത്തിനുപയോഗിച്ചാലും സാധൂകരിക്കപ്പെടുമെന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കുന്ന വിധിയാണിത്

- എം. സ്വരാജ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K BABU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.