ഗാസിയാബാദ്: പത്ത് വയസുകാരിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കി അമ്മയുടെ സുഹൃത്ത്. വിവരം പുറത്തറിയാതിരിക്കാൻ മാതാവ് ക്രൂരമായി മർദിച്ചതിന് പിന്നാലെ കുട്ടി വീടുവിട്ടിറങ്ങി. പെൺകുട്ടിയുടെ 13വയസുള്ള സഹോദരനെയും ആൺസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
യുപിയിലെ ഗാസിയാബാദിലാണ് സംഭവം. ജനുവരി 20നാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ശേഷം തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെൺകുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
നാല് വർഷം മുമ്പാണ് കുട്ടിയുടെ പിതാവ് മരിച്ചത്. അതിനുശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികൾ താമസിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ഇവരെ മാതാവ് ഗാസിയാബാദിലേക്ക് കൊണ്ടുപോയത്. പിന്നീട് അമ്മയുടെ സുഹൃത്ത് കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ 13കാരൻ നേരത്തേ വീടുവിട്ടിറങ്ങിയിരുന്നു.
അച്ഛന്റെ മരണശേഷം അമ്മ ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്യുകയാണെന്നും പ്രായപൂർത്തിയാകുമ്പോൾ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നാണ് അമ്മയുടെ ലക്ഷ്യമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഡൽഹി സ്വദേശിയായ രാജു എന്നയാളാണ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. മക്കൾ വീടുവിട്ടിറങ്ങിയിട്ട് പോലും അമ്മ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പീഡനവിവരം പുറത്തുപറയാതിരിക്കാൻ മൂർച്ചയുള്ള ആയുധം കാട്ടി അമ്മയും ആൺസുഹൃത്തും ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ അമ്മയെയും ആൺസുഹൃത്തിനെയും ഗാസിയാബാദിലെ ലോനി ബോർഡർ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |