ന്യൂഡൽഹി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 26ൽപ്പരം മണ്ഡലങ്ങളിലെ വിജയത്തിൽ നിർണായകമായ ജാട്ട് വോട്ടുകൾ നേടാൻ ചതുരംഗക്കളികൾ തകൃതി. 19നാണ് പടിഞ്ഞാറൻ യു.പിയിലെ എട്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്. ബി.ജെ.പി, 'ഇന്ത്യ" മുന്നണി, ബി.എസ്.പി സ്ഥാനാർത്ഥികളുടെ തീപാറും പോരാട്ടമാണ് എട്ടിടത്തും.
ഇവിടത്തെ ട്രെൻഡ് യു.പിയുടെ മറ്റു മേഖലകളിലെ വോട്ടിംഗ് പാറ്റേണിനെയും സ്വാധീനിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. മേഖലയിൽ സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും ശക്തമായ സ്വാധീനമുണ്ട്. എന്നാൽ, റാംപൂരിലും മൊറാദാബാദിലും പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ എസ്.പിക്ക് വെല്ലുവിളിയാണ്.
2019ൽ ജാട്ടുകളിലെ 91 ശതമാനവും ബി.ജെ.പിയെ അനുകൂലിച്ചിരുന്നു. എന്നാൽ, 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 71 ശതമാനമായി കുറഞ്ഞു. കർഷകസമരവും ജാട്ട് സംവരണ ആവശ്യവും ശക്തമായതാണ് പാർട്ടിക്ക് പ്രശ്നമായത്.
അതേസമയം, ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ട് ജനുവരിയിൽ തന്നെ ബി.ജെ.പി വെടിപൊട്ടിച്ചിരുന്നു. മുൻപ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും കർഷകനേതാവുമായിരുന്ന ചൗധരി ചരൺ സിംഗിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പ്രഖ്യാപിച്ചത്. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു രാജ്യത്തിന്റെ പരമോന്നത ബഹുമതി. പടിഞ്ഞാറൻ യു.പിയിലെ പത്ത് സീറ്റുകളിലെ വിജയത്തിന് ജാട്ടുവോട്ടുകൾ നിർണായകമാണ്. മറ്റു സമുദായങ്ങളുടെ വോട്ടുകൾ സ്വാധീനിക്കാനുള്ള ശേഷിയും ഇവിടത്തെ ജാട്ടുകൾക്കുണ്ട് എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു.
ബി.ജെ.പി ലക്ഷ്യം 80ൽ 80
യു.പിയിലെ 80 സീറ്റുകളിലും വിജയം ലക്ഷ്യമിട്ടാണ് എൻ.ഡി.എയുടെ കരുനീക്കങ്ങൾ. 2019ൽ 62 സീറ്റ് ബി.ജെ.പി നേടിയിരുന്നു. പ്രബലവിഭാഗങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാണ്. ഇതിന്റെ ഭാഗമായി ചരൺ സിംഗിന്റെ കൊച്ചുമകൻ ജയന്ത് ചൗധരിയെയും അദ്ദേഹത്തിന്റെ പാർട്ടിയായ രാഷ്ട്രീയ ലോക്ദളിനെയും (ആർ.എൽ.ഡി) ബി.ജെ.പി പാളയത്തിലേക്ക് എത്തിച്ചു. ഏഴ് സീറ്റുവരെ വാഗ്ദാനം ചെയ്ത സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് ജയന്ത് ചൗധരിയുടെ വരവ്. എൻ.ഡി.എ സഖ്യത്തിൽ രണ്ടു സീറ്റുകളാണ് ആർ.എൽ.ഡിക്ക് നൽകിയത്. ബാഗ്പതിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തത് ശ്രദ്ധേയമാണ്. കൂടാതെ ബിജ്നോറിലും രാഷ്ട്രീയ ലോക്ദൾ മത്സരിക്കുന്നു. ബിജ്നോറിലെ നിലവിലെ എം.പിയും ഗുജ്ജർ വിഭാഗം നേതാവുമായ മാലൂക് നഗർ ബി.എസ്.പി വിട്ട് ആർ.എൽ.ഡിയിൽ ചേർന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
മുഖംതിരിച്ച് രജ്പുത്
മേഖലയിൽ ഹിന്ദുവോട്ടുകൾ ഏകീകരിക്കുന്ന പ്രവണതയാണ് ഇക്കാലമത്രയും കാണിച്ചിരുന്നതെങ്കിലും ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രമുഖ സമുദായങ്ങളായ രജ്പുത്, ത്യാഗി, സൈനി തുടങ്ങിയ സമുദായങ്ങൾ ബി.ജെ.പിയോട് മുഖം തിരിച്ചുനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭ സീറ്റുകളിലെ പ്രാതിനിദ്ധ്യത്തിൽ അടക്കം തങ്ങളുടെ സമുദായത്തെ അവഗണിക്കുന്നുവെന്നാണ് പരാതി. ബി.ജെ.പിയെ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ഉയർന്നതായും സൂചനയുണ്ട്. ഏഴിന് സഹാറൻപൂരിൽ മഹാപഞ്ചായത്ത് വിളിച്ച് രജ്പുത് വിഭാഗം ബി.ജെ.പിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |