കൊച്ചി: ബോക്സോഫീസ് റെക്കാഡിട്ട 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതിയുടെ ഉത്തരവ്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയെന്നും, മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നുമാണ് സിറാജിന്റെ പരാതി.
ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് നിക്ഷേപമാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു.
സിനിമയ്ക്ക് സാമ്പത്തികസഹായം ചെയ്തപ്പോൾ നിർമ്മാതാക്കൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നു ഹർജിയിൽ പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി കരാർ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. നിർമ്മാതാക്കളുടെ മറുപടിക്ക് ശേഷം തുടർവാദമുണ്ടാകും.
മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |