കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിൽ ആറ് പേരെ കുത്തിക്കൊന്നു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അടക്കം 8 പേർക്ക് പരിക്കേറ്റു. പ്രതിയെ സാഹസികമായി വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്ത്രീകളാണ്. പരിക്കേറ്റ കുഞ്ഞിന്റെ അമ്മയും കൊല്ലപ്പെട്ടു.
ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11.30ന് ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്ററിലായിരുന്നു സംഭവം. ഷോർട്സും സ്പോർട്സ് ജേഴ്സിയും ധരിച്ചെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം ഭയന്ന് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഭീകരബന്ധമില്ലെന്നും 40കാരനായ പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് പ്രതി ഷോപ്പിംഗ് മാളിൽ എത്തിയിരുന്നു. 20 മിനിറ്റിന് ശേഷം പുറത്തുപോയി കത്തിയുമായി മടങ്ങിയെത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വനിതാ ഓഫീസറിന് അഭിനന്ദനം
അക്രമിയെ വെടിവച്ചു കൊന്ന മുതിർന്ന വനിത പൊലീസ് ഓഫീസറെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അഭിനന്ദിച്ചു. ഓഫീസറുടെ സമയോചിതമായ ഇടപെടൽ നിരവധി പേരെ അപകടത്തിൽ നിന്ന് രക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. അക്രമിയെ ഒറ്റയ്ക്ക് പിന്തുടരുന്നതിനിടെ അയാൾ ഓഫീസറുടെ മുഖത്തേക്ക് കത്തിവീശിയിരുന്നു. വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയ ഓഫീസർ അക്രമിയെ ഉടൻ വെടിവച്ചു വീഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |