ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബി.ജെ.പിയുടെ നുണപ്രചാരണം മാത്രമാണ് പ്രകടന പത്രികയെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രകടനപത്രികയിൽ ഒന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തവണ മോദിയുടെ കെണിയിൽ യുവാക്കൾ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. . ബി..ജെ.പിയുടേത് തട്ടിപ്പ് പ്രകടന പത്രികയെന്നും ആം ആദ്മി പാർട്ടി പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷം വാഗ്‌ദാനങ്ങൾ നൽകിയതല്ലാതെ സർക്കാർ പാവപ്പെട്ടവർക്കായി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് വമ്പൻ വാഗ്ദാനങ്ങളാണ് ബി.ജെ.പി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലുള്ളത്. ലഖ്പതി ദീദീ പദ്ധതി മൂന്ന് കോടി സ്ത്രീകൾക്കായി വിപുലീകരിക്കുമെന്ന് പത്രികയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പത്രിക പുറത്തിറക്കിയത്.
14 ഭാഗങ്ങളിലായാണ് പ്രകടന പത്രിക. അഴിമതിക്കാർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കും, മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കും, വനിതാ സംവരണ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും, രാജ്യത്ത് ഇന്ധനവില കുറയ്ക്കും, അന്താരാഷ്‌ട്ര തലത്തിൽ രാമായണ ഉത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തെ വ്യവസായ ഹബ്ബാക്കി വികസനത്തിലേക്ക് നയിക്കും, വെള്ളം, റേഷൻ എന്നിവ അടുത്ത അഞ്ച് വർഷത്തേക്കും സൗജന്യമായി നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കഴിഞ്ഞ പത്ത് വർഷം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്ന് മോദി പറഞ്ഞു. 6ജി സാങ്കേതിക വിദ്യയുടെ പ്രഖ്യാപനത്തെക്കുറിച്ചും പത്രികയിലുണ്ട്. അതേസമയം, പതിനഞ്ച് ലക്ഷം പേരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |