കൊല്ലം: ജില്ലയിൽ എ.ഐ ക്യാമറ കണ്ണ് തുറന്നത് മുതൽ ഇന്നുവരെയുള്ള ഒൻപത് മാസത്തിനിടയിൽ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങൾ. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, ഇരുചക്രവാഹനത്തിന് പിൻസീറ്റിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുക, മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ അധികം പേരുടെ യാത്ര, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് എ.ഐ ക്യാമറയിൽ കുടുങ്ങിയത്. ജില്ലയിൽ എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ 5 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. 58 എ.ഐ ക്യാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ, മൊബൈൽ ഫോൺ ഉപയോഗത്തിന് 2000 രൂപ, റെഡ് സിഗ്നൽ മുറിച്ച് കടക്കലിന് 1000 രൂപ, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുണ്ടെങ്കിൽ 1000 രൂപ, അമിത വേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ.
ദിവസം 1200 ചെലാനുകൾ
ദിവസം 1100-1200 ചെല്ലാനുകൾ ജനറേറ്റ് ചെയ്യുന്നുണ്ടെന്ന് മോട്ടാർ വാഹന അധികൃതർ
പരിവാഹൻ സോഫ്ട് വെയറിൽ അപ് ലോഡ് ചെയ്ത ശേഷമാണ് ചെലാൻ തയ്യാറാക്കുന്നത്
വൈകിട്ട് അഞ്ച് വരെയുള്ള നിയമലംഘനങ്ങൾ കൺട്രോൾ റൂമിൽ സൂക്ഷിക്കും
തപാൽവകുപ്പിൽ നിന്ന് ആളെത്തിയാണ് വിലാസത്തിലേക്ക് അയക്കുന്നത്
തപാൽ ചെലവ് കെൽട്രോണാണ് വഹിക്കുന്നത്
വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്.എം.എസ് മുഖേനെയും അറിയിപ്പ്
? പിഴ അടച്ചില്ലെങ്കിൽ
പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. നിയമലംഘനം ആവർത്തിച്ചാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ആകെ നിയമലംഘങ്ങൾ - 585889
ഹെൽമെറ്റ് ധരിക്കാത്തത്: 265965
പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിക്കാത്തത്: 145634
സീറ്റ് ബെൽറ്റ് ധരിക്കാത്തത്: 63633
മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തത്: 59108
റെഡ് സിഗ്നൽ മുറിച്ചുകടക്കൽ: 38511
ഇരുചക്രവാഹനങ്ങളിലെ രണ്ടിലധികം പേരുടെയാത്ര: 8858
ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം: 4180
പകുതിയിൽ കൂടുതൽ നിയമലംഘനങ്ങളിലും പിഴ ഒടുക്കുന്നുണ്ട്. ആദ്യ 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് വെർച്വൽ കോടതിയിലേക്ക് പോകും. 60 ദിവസം പിന്നിട്ടാൽ കേസ് സി.ജെ.എം കോടതിയിൽ പോകും. മോട്ടോർ വാഹന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |