പട്ടാമ്പി: നിലമ്പൂർ -കോട്ടയം എക്സ്‌പ്രസിന് ഷൊർണൂർ -നിലമ്പൂർ റൂട്ടിൽ നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് മുഖംതിരിച്ച് റെയിൽവേ. ദിവസവും പകൽ 2.45നു നിലമ്പൂരിൽ നിന്നു പുറപ്പെട്ട് രാത്രി പത്തിന് കോട്ടയത്തെത്തുന്ന ട്രെയിൻ പുലർച്ചെ 5.15നു കോട്ടയത്തു നിന്നു പുറപ്പെട്ടു പകൽ 11.45നു നിലമ്പൂർ എത്തും വിധത്തിലാണു സർവീസ്. മലയോര പാതയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ദീർഘദൂര യാത്രക്കാർ ഏറെയുള്ള സ്റ്റേഷനുകളിൽ നിർത്താതെയാണ് ട്രെയിൻ കടന്നുപോകുന്നത്. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചാൽ സമയ ക്രമീകരണത്തിലെ മാറ്റം മറ്റു സർവീസുകളെ ബാധിക്കുമെന്നാണ് റെയിൽവേയുടെ ന്യായീകരണം.
10 സ്റ്റേഷനാണ് 66 കിലോമീറ്റർ ദൂരമുള്ള ഷൊർണൂർ -നിലമ്പൂർ റൂട്ടിലുള്ളത്. എന്നാൽ ഇതിൽ രണ്ടിടത്തു മാത്രമാണിപ്പോൾ നിലമ്പൂർ -കോട്ടയം എക്സ്‌പ്രസ് നിറുത്തുന്നത്.
സർവീസ് പുനരാരംഭിച്ചു; സ്റ്റോപ്പുകൾ ചുരുങ്ങി
കൊവിഡിന് മുമ്പ് നിലമ്പൂരിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തിയിരുന്നപ്പോൾ ട്രെയിൻ എല്ലാ സ്റ്റേഷനിലും നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കിയിരുന്നു. കൊവിഡിന് ശേഷം നിലമ്പൂർ -കോട്ടയം എക്സ്‌പ്രസായി സർവീസ് പുനഃരാരംഭിച്ചപ്പോഴാണ് സ്റ്റോപ്പുകൾ ചുരുങ്ങിയത്. പട്ടാമ്പി മേഖലയിലെ വല്ലപ്പുഴ, വാടാനാംകുറുശി, കുലുക്കല്ലൂർ തുടങ്ങിയ സ്റ്റേഷനുകളിലൊന്നും ഇപ്പോൾ ട്രെയിനിന് സ്റ്റോപ്പില്ല. എന്നാൽ ഷൊർണൂരിൽ കഴിഞ്ഞാൽ കോട്ടയം വരെയും തിരിച്ചും എല്ലാ സ്റ്റോപ്പുകളിലും നിറുത്തും.
വല്ലപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം
വണ്ടികളുടെ എണ്ണം കുറഞ്ഞ റൂട്ടായതിനാലും കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷനായതിനാലുംവല്ലപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഇവിടെ നിന്നുള്ള യാത്രക്കാരുടെ ആവശ്യം. കോട്ടയം -തൃശൂർ ഭാഗത്തേക്കും പെരിന്തൽമണ്ണ എത്താൻ അങ്ങാടിപ്പുറം ഭാഗത്തേക്കും വിദ്യാർത്ഥികളും രോഗികളുമടക്കം ഏറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. നിലവിൽ 11.15നു നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ പോയാൽ അടുത്ത നിലമ്പൂർ -പാലക്കാട് ട്രെയിൻ വൈകിട്ട് 5.15നാണ്. മുമ്പ് 4നു കോട്ടയം എക്സ്പ്രസ് ഉണ്ടായിരുന്നു. നിലമ്പൂരിലേക്ക് എക്സ്പ്രസ് രാവിലെ 9.15നു പോയാൽ ഷൊർണൂർ -നിലമ്പൂർ ട്രെയിൻ വരാൻ 2.20 വരെ കാക്കണം. 10.45നുള്ള ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചാൽ വലിയ ആശ്വാസമാകുമെന്നു യാത്രക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |