ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായി 25 കാരനു 32 വർഷം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടേഴത്ത് കോളനിയിൽ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) ജഡ്ജി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.പിഴ അടക്കാത്ത പക്ഷം ഒരു വർഷം തടവു കൂടി അനുഭവിക്കണം.
2019ലാണ് കേസിനാസ്പദമായ സംഭവം.15 വയസുള്ള പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് , എരമല്ലൂരിൽ നിന്നും പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ കയറ്റി ചേർത്തല തങ്കി കവലയ്ക്കടുത്ത് പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചു ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് കേസ്. പ്രതി മറ്റൊരു പോക്‌സോ കേസിലും വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ചേർത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി.ലാൽ,എസ്.ഐയായിരുന്ന കെ.എൻ. മനോജ്,ആർ.എൽ.മഹേഷ്, സൈബർ സെൽ എസ്.ഐ. അജിത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സബിത,പ്രീത,ബിനു,അനിൽ,അനുപ് ആന്റണി, സുധീഷ് ചന്ദ്രബോസ് എന്നിവർ കേസന്വേഷണത്തിൽ പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി.ബീന കാർത്തികേയൻ, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |