തിരുവനന്തപുരം: ഫെബ്രുവരിയിൽ പ്രഖ്യാപിച്ച്, റേക്കുകളടക്കം എത്തിച്ചിട്ടും കേരളത്തിൽ മൂന്നാം വന്ദേഭാരത് ട്രെയിൻ ഓടിക്കാതിരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. നിലവിലുള്ള മറ്റു രണ്ട് വന്ദേഭാരതും ലാഭത്തിലോടുമ്പോഴാണ് തൊടുന്യായങ്ങൾ പറഞ്ഞ് ബംഗളൂരു- എറണാകുളം ട്രെയിൻ മുടക്കാൻ നോക്കുന്നത്.
എറണാകുളത്ത് ട്രെയിൻ നിറുത്തിയിട്ട് വൃത്തിയാക്കാനും ഇന്ധനം നിറയ്ക്കാനും സൗകര്യവും ജീവനക്കാരുമില്ലെന്ന കാരണമാണ് പറയുന്നത്. വന്ദേഭാരതിനായി എറണാകുളത്ത് നിർമ്മിച്ച പിറ്റ്‌ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായെങ്കിലും നിർമ്മാണത്തിൽ പിഴവുണ്ടെന്ന് പറഞ്ഞ് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാത്തതും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തമിഴ്നാട്ടിലേക്കോ മറ്റോ ട്രെയിൻ മാറ്റിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം.
കഴിഞ്ഞ മാർച്ചിൽ ട്രെയിൻ എത്തിച്ചെങ്കിലും മടക്കിക്കൊടുത്തിരുന്നു. കഴിഞ്ഞയാഴ്ച വീണ്ടുമെത്തിച്ചു. എറണാകുളത്ത് സൗകര്യമില്ലെന്ന് പറഞ്ഞ് കൊല്ലത്ത് ഒതുക്കിയിട്ടിരിക്കുകയാണ്. വീണ്ടും മടക്കുമോ എന്നാണ് ആശങ്ക. എറണാകുളത്ത് സൗകര്യമില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് സർവീസ് നീട്ടിക്കൂടേ എന്ന ചോദ്യത്തിനും മറുപടിയില്ല. കേരളത്തിൽ ട്രെയിൻ സർവീസുകൾ ലാഭത്തിലാണെങ്കിലും സൗകര്യക്കുറവിന്റെ പേരിൽ പുതിയവ എത്തുന്നത് തടയുന്ന ലോബിയാണ് ഇതിന് പിന്നിലുമെന്നാണ് സൂചന.
വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ല
വളവുകൾ നികത്തി ട്രെയിനുകളുടെ വേഗം കൂട്ടും, കോട്ടയം റൂട്ടിൽ പാതയിരട്ടിപ്പിക്കൽ പണി തീർന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും, എറണാകുളം വരെയുള്ളവ കോട്ടയത്തേക്ക് നീട്ടും, നേമത്തും കൊച്ചുവേളിയിലും സൗകര്യങ്ങളൊരുക്കി തിരുവനന്തപുരം സ്റ്റേഷനിലെ തിരക്കു കുറച്ച് കൂടുതൽ ട്രെയിനുകൾക്ക് സൗകര്യമുണ്ടാക്കും, സിഗ്നൽ സംവിധാനം നവീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ റെയിൽവേ നൽകുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്ന പണി മാത്രമാണ് നടക്കുന്നത്.
ലാഭത്തിൽ ഒന്നാംസ്ഥാനം
കേരളത്തിലോടുന്ന രണ്ട് വന്ദേഭാരതും ലാഭത്തിൽ. രാജ്യത്ത് ഒന്നാമത്
യാത്രക്കാരുടെ എണ്ണത്തിലും മുന്നിൽ
അടുത്ത സ്ഥാനം മുംബയ്- അഹമ്മദാബാദ് വന്ദേഭാരതിന്
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത്- 51
എണ്ണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ- 16
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |