കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി ആടിയുലയുന്നു. അമേരിക്കയിലെ കടപ്പത്രങ്ങളുടെ മൂല്യവർദ്ധനയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുമാണ് വിപണിയെ സമ്മർദ്ദത്തിലാക്കുന്നത്. ലോകമെമ്പാടും ധന വിപണികൾ കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതാണ് ഇന്ത്യയിലും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഇതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ 456.15 പോയിന്റ് നഷ്ടവുമായി 72,943.68ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 124.60 പോയിന്റ് ഇടിഞ്ഞ് 22,147.90ൽ എത്തി. നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക മേഖലയിലെ അനുകൂല സാഹചര്യങ്ങളും കണക്കിലെടുത്ത് അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ ഈ വർഷം കുറയ്ക്കാൻ സാദ്ധ്യതയില്ലെന്ന വിലയിരുത്തൽ വിപണിക്ക് പ്രതികൂലമായി. ദീർഘകാലമായി ആവേശത്തോടെ ഇന്ത്യൻ വിപണിയിൽ സജീവമായിരുന്ന വിദേശ നിക്ഷേപകർ ഇവിടെ നിന്നും വലിയ തോതിൽ പണം പിൻവലിക്കുകയാണ്. ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായാൽ ലോകമൊട്ടാകെ ഓഹരികൾ വൻ തകർച്ച നേരിടാൻ ഇടയുണ്ട്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതിനാൽ നിക്ഷേപകർ ലാഭമെടുപ്പും ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |