സംഗീതലോകത്ത് തെളിമയോടെയും ഗാംഭീര്യത്തോടെയും ശോഭിച്ച നല്ല സംഗീതജ്ഞരിൽ ഏറെ ശ്രേഷ്ഠരായിരുന്നു ജയവിജയന്മാർ. കർണാടക സംഗീതത്തിനും ലളിത സംഗീതത്തിനും വിലപ്പെട്ട സംഭാവനകളാണ് ഇരുവരും നൽകിയത്.
ചെമ്പൈവൈദ്യനാഥ ഭാഗവതരിൽ നിന്നുള്ള സംഗീതാഭ്യസനമാണ് ജയവിജയന്മാരുടെ സംഗീതയാത്രയെ കൂടുതൽ തിളക്കമുള്ളതാക്കിയത്. ചെമ്പൈയുടെ പ്രത്യേകമായ സ്വരസഞ്ചാരത്തിന്റെ സിദ്ധി ഇരുവരിലേക്കും എത്തിയിരുന്നു. നല്ല ഭാവവും പരിജ്ഞാനവുമാണ് ഈ സംഗീത സഹോദരങ്ങളെ വേറിട്ടു നിറുത്തിയത്. രാഗാലാപനത്തിലും കീർത്തനങ്ങൾ ആലപിക്കുമ്പോഴും ചെമ്പൈയിൽ നിന്നു ലഭിച്ച സംഗീത ജ്ഞാനത്തിന്റെ പ്രതിഫലനം ആസ്വാദകർക്ക് അനുഭവവേദ്യമാവുമായിരുന്നു. പ്രത്യേകിച്ച് കർണാടക സംഗീതത്തിന്റെ ആലാപന വേളയിൽ എല്ലാ തികവും പ്രകടമാവും. ഒരുമിച്ച് കച്ചേരികൾ നടത്തുമ്പോൾ, ഒരാളിന്റെ ഭാഗത്ത് ചെറിയൊരു വ്യതിയാനം വന്നാൽപ്പോലും മറ്റെയാൾ അത് വിദഗ്ദ്ധമായി പരിഹരിച്ച് ആർക്കും പിടികിട്ടാത്തവിധം ഭംഗിയാക്കി കൊണ്ടുപോകും. നല്ല സ്ഫുടതയിൽ ആലാപനം നടത്താനുള്ള കഴിവ് ചെമ്പൈയുടെ ശിക്ഷണത്തിലൂടെ ലഭിച്ചതാണ്. മാത്രമല്ല, അക്കാലത്ത് നിരവധി കൃതികൾ പഠിക്കാനുള്ള അവസരവുമുണ്ടായി.
ഡോ.ബാലമുരളീകൃഷ്ണയുടെ കീഴിലും അവർ കൂടുതൽ അറിവ് സ്വായത്തമാക്കി.
കർണാടക സംഗീതവും ലളിത സംഗീതവും ഒരുപോലെ വഴങ്ങുമായിരുന്നുവെന്നതാണ് വലിയ സവിശേഷത. എണ്ണം പറഞ്ഞ എത്രയോ ലളിതഗാനങ്ങൾ ഒരുക്കി. വളരെ കുറച്ച് സിനിമകൾക്ക് മാത്രമാണ് ഇരുവരും സംഗീതം നൽകിയത്. പക്ഷേ,ആ ചെയ്ത പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഭക്തിഗാനങ്ങൾ, പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ടത് ചെയ്യാൻ പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. സംസ്കൃത ഭാഷയിലുണ്ടായിരുന്ന അറിവ് ഇതിന് സഹായകമായി. ഇരുവരും അയ്യപ്പഭക്തിഗാനങ്ങൾ ആലപിക്കുമ്പോൾ , ആസ്വാദകർക്ക് സ്വാമിയുടെ സാന്നിദ്ധ്യം നേരിട്ട് അനുഭവപ്പെടും. മകരവിളക്ക് നാളുകളിൽ ഇരുവരും മുടങ്ങാതെ ശബരിമലയിൽ എത്തുമായിരുന്നു. വിജയൻ ചേട്ടന്റെ വിയോഗത്തിനു ശേഷം കുറെക്കാലം മൗനത്തിലായെങ്കിലും വീണ്ടും ശാസ്ത്രീയസംഗീത വേദികളിൽ തിളങ്ങാൻ ജയൻചേട്ടന് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |