ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും ഭക്തിയോടും കാവ്യാത്മകതയോടും കൂടി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിച്ച മഹാസംഗീതജ്ഞനെയും ഉത്തമ ഗുരുഭക്തനെയുമാണ് കെ.ജി. ജയന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുസ്മരിച്ചു. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രമുഖനായിരുന്നു ജയന്റെ പിതാവ് കോട്ടയം നാഗമ്പടത്തെ ഗോപാലൻ തന്ത്രി. ഗുരുദേവനൊപ്പം സഞ്ചരിക്കാനും ശിവഗിരി മഹാസമാധിയിൽ പൂജകളർപ്പിക്കാനുമുള്ള ഭാഗ്യം ഗോപാലൻ തന്ത്രിക്ക് ലഭിച്ചിരുന്നു. ഗുരുദേവന്റെ വാത്സല്യം ആവോളം ലഭിച്ച ഗോപാലൻ തന്ത്രിയുടെ മകൻ ജയൻ നവതി നിറവിലാണ് ഇപ്പോൾ യാത്രയാകുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ ഗുരുദേവഭക്തിഗാനങ്ങൾ ആലപിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ ആത്മമിത്രമായിരുന്ന ജയൻ നിരവധി തവണ ശിവഗിരി തീർത്ഥാടന വേളകളിലും അല്ലാതെയും ശിവഗിരിയിലെത്തി സംഗീതാർച്ചന നിർവഹിച്ചിട്ടുണ്ട്.
ഗുരുദർശനത്തെ അദ്ദേഹത്തിനോളം ഗാനാർച്ചനയാക്കി ജനമധ്യത്തിലെത്തിക്കാൻ മറ്റാർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. ജയന്റെ വേർപാടിലുള്ള ശിവഗിരി മഠത്തിന്റെ അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |