റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ആദ്യഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കാനിരിക്കെ കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചിരിക്കുകയാണ്. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിനിടെ ഛത്തീസ്‌ഗഢിലെ ഏറ്റവും വലിയ മാവോയിസ്റ്റ് ഓപ്പറേഷന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയാണ്.
കാലടി ശബ്ദം മാത്രം കേൾക്കാവുന്ന കൊടുംകാടിനുള്ളിൽ കടന്നുചെന്ന് സുരക്ഷാസേന നടത്തിയ ഓപ്പറേഷന്റെ ചെറുദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാടിനുള്ളിലൂടെ പതിയെ പതിയെ സേനാംഗങ്ങൾ നടന്നുപോകുന്നതാണ് ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിലുള്ളത്. 20 സെക്കന്റ് കഴിയുമ്പോൾ രണ്ട് വെടിയൊച്ചകൾ കേൾക്കാം. തുടർന്ന് പല ഭാഗങ്ങളിൽ നിന്നും ഉച്ചത്തിലുള്ള ഒച്ചകൾ കേൾക്കാം. ധൃതിപ്പെട്ട് ഒന്നും ചെയ്യരുതെന്ന് വീഡിയോ എടുക്കുന്നയാൾ മുന്നിലുള്ള സേനാംഗത്തോട് പറയുന്നുണ്ട്. പുറകിൽ നിന്ന് ആരും വെടിയുതിർക്കരുതെന്നും വീഡിയോ എടുക്കുന്നയാൾ മറ്റുള്ളവർക്ക് നിർദേശം നൽകുന്നുണ്ട്. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ലക്ഷ്‌മൺ കേവാതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്. ഇതിനോടകം 44 മാവോയിസ്റ്റുകളെയാണ് അദ്ദേഹം വധിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കങ്കർ ജില്ലയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങൾക്കിടയിലുള്ള ഹപതോല വനത്തിൽ അതിർത്തി രക്ഷാസേനയുടെയും (ബി.എസ്.എഫ്) സംസ്ഥാന ജില്ല റിസർവ് ഗാർഡിന്റെയും (ഡി.ആർ.ജി) സംയുക്ത പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സംഘം പട്രോളിംഗിനെത്തിയത്.
ഏഴ് എ.കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ നില തൃപ്‌തികരമാണ്. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |