കണ്ണൂർ: ''ഇത്തവണ നാനൂറില്‍ അധികം"" പരിഭാഷകനെ നോക്കി മലയാളം ശരിയെന്നുറപ്പിക്കാനായി രാജ്‌നാഥ് സിംഗ് ചോദിച്ചു. '' ആം ഐ കറക്ട്? ''അതിന് മറുപടിയായി സദസ്സിൽ നിന്ന് നിറഞ്ഞ കൈയടി. കാസർകോട്, കണ്ണൂർ, വടകര മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും കടന്നാക്രമിച്ചു.
'' ഈ രാമനവമി ദിനത്തിൽ ഞാൻ ഉറപ്പിച്ചു പറയുന്നു. നമ്മൾ രാമരാജ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. അതു തടയാൻ ആർക്കും കഴിയില്ല"" ശ്രീരാമനെ മുന്നിൽ നിറുത്തിയാണ് രാജ്‌നാഥ് സിംഗ് പ്രസംഗിച്ചത്. ഇന്നലെ കേരളത്തിലെ ആദ്യ പൊതുയോഗം കാസർകോടായിരുന്നു.. '' എല്ലാവർക്കും എന്റെ നമസ്‌കാരം'' എന്ന് മലയാളത്തിൽ തുടങ്ങി ഹിന്ദിയിൽ തുടർന്നു.
സി.പി.എമ്മിന്റെ പ്രകടന പത്രികയിൽ നമ്മുടെ ആണവായുധങ്ങൾ നിർവീര്യമാക്കുമെന്ന് പറയുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ അഭിപ്രായം എന്താണ്? രാജ്യത്തിന്റെ സുരക്ഷാവിഷയങ്ങളിൽ കയറിയാണോ കുട്ടിക്കളി ?-അദ്ദേഹം ചോദിച്ചു.
കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരതത്തെ കൂട്ടിയോജിപ്പിക്കാൻ രാമനെന്ന സങ്കൽപത്തിനേ സാധിക്കൂ. ശ്രീരാമൻ ഭഗവാൻ മാത്രമല്ല. സാംസ്‌കാരിക നായകൻ കൂടിയാണ്. കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. രാമനെ എതിർക്കുന്നവർ നിഷ്‌കാസനം ചെയ്യപ്പെടുമെന്നതാണ് രാജ്യത്തിന്റെ ചരിത്രം. കോൺഗ്രസിന്റെ അവസ്ഥ കണ്ടില്ലേ. കമ്മ്യൂണിസ്റ്റുകാർ അഭയാർത്ഥികളായി. ബി.ജെ.പി ടെന്റിൽ നിന്നും രാമനെ അയോദ്ധ്യയിലെ ക്ഷേത്രത്തിലെത്തിച്ചു. മുത്തലാഖ് നിരോധിച്ചപ്പോൾ എന്തിന് മതവിശ്വാസങ്ങളിൽ ഇടപെടുന്നു എന്നാണ് കോൺഗ്രസും സി.പി.എമ്മും ചോദിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ നിയമം വരും. സി.എഎയ്ക്ക് കീഴിൽ ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ല. രാജ്യത്തിന്റെ മുന്നേറ്റത്തിൽ കേരളത്തിനും സാധ്യതകളുണ്ട്. അതിന് കോൺഗ്രസിനെയും സി.പി.എമ്മിനെയും ചവിട്ടി പുറത്താക്കി നോ എൻട്രി ബോർഡ് വയ്ക്കണം. ഒരു തവണ പുറത്തായാൽ അവർ പിന്നീട് തിരിച്ചുവരില്ല. അവർ ഇരട്ടകളുടെ കളി നടത്തുകയാണ്. ഡൽഹിയിൽ ദോസ്തി. കേരളത്തിൽ തല്ല്.
തുടർന്ന്, അടുത്ത പൊതുയോഗത്തിന് വടകര മണ്ഡലത്തിലെ തലശ്ശേരിയിലേക്ക്. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമ്പോൾ റബർ വില വർദ്ധിപ്പിക്കുമെന്ന് ഉറപ്പ്. വൈകിട്ട് 6. 45 ന് കണ്ണൂർ മണ്ഡലത്തിലെ മട്ടന്നൂരിലും കോൺഗ്രസിനും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ചു. മലയാളത്തിൽ നന്ദി പറഞ്ഞാണ് മൂന്നിടത്തും
പ്രസംഗം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |