ആലപ്പുഴ: മാസപ്പടി കേസിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും, വീണാ വിജയനെ അല്ല ആരെ വേണമെങ്കിലും ചോദ്യംചെയ്യട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അതൊന്നും തങ്ങളെ ബാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ഗുണ്ടാപ്പടയായ ഇ.ഡി എത്ര ശ്രമിച്ചാലും ബി.ജെ.പി സംസ്ഥാനത്ത് ജയിക്കില്ല.
ഇലക്ടറൽ ബോണ്ടിന്റെ പങ്കുപറ്റിയ ബി.ജെ.പിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. മോദിക്ക് താഴെത്തട്ടിലുള്ള ആർ.എസ്.എസ് പ്രവർത്തകന്റെ നിലവാരമേയുള്ളു. ഇലക്ടറൽ ബോണ്ടിൽ സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രി പരിഹസിക്കുകയാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇലക്ടറൽ ബോണ്ടിനെതിരെ കോടതിയെ സമീപിച്ചത്.
കരുവന്നൂരുമായി ബന്ധപ്പെട്ട് മോദി അസത്യം പ്രചരിപ്പിക്കുകയാണ്. ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ നിന്ന് ഒരടി മുന്നോട്ടു പോകാൻ ഇ.ഡിക്കോ മറ്റ് എജൻസിക്കോ കഴിഞ്ഞിട്ടില്ല. പാകിസ്ഥാന്റേതല്ല ലീഗിന്റേതാണ് കൊടിയെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാട്ടണം.ബി.ജെ.പിയെ ഭയന്നാണ് കോൺഗ്രസ് സ്വന്തം പതാക പോലും ഉയർത്താത്തത്. സി.എ.എ വിഷയത്തിൽ രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |