കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണക്കേസിൽ ഉൾപ്പെട്ടവർക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.പി.എമ്മിന് വേണ്ടി ആയുധമുണ്ടാക്കാൻ ഡി.വൈ.എഫ്.ഐയെ ചുമതലപ്പെടുത്തിയിട്ടില്ല.പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡി.വൈ.എഫ്‌ഐയോടാണെന്നും, പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു..
രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ട്. ബോംബ് നിർമ്മാണം പോലെ ഒരിടപാടും സി.പി.എമ്മിനില്ല. ജനങ്ങളെ അണിനിരത്തിയുള്ള പ്രവർത്തനമാണ് സി.പി.എമ്മിന്റേത്. ഡി.വൈ.എഫ്.ഐക്ക് ബന്ധമുണ്ടെങ്കിൽ അവർ അതിന് ഉചിതമായ നടപടി സ്വീകരിക്കും. ഞങ്ങൾക്ക് പോഷക സംഘടനയില്ല. ഡി.വൈ.എഫ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.എമ്മിനോടല്ല ചോദിക്കേണ്ടത്. പാർട്ടി പ്രവർത്തകരെ ആക്രമിച്ച ക്രിമിനൽ സംഘം പ്രതികളായ കേസാണ്. പാനൂർ വിഷയത്തിൽ മാദ്ധ്യമങ്ങൾ കളിച്ചുകൊണ്ടിരുക്കുന്ന രാഷ്ട്രീയത്തിൽ പങ്കു ചേരാൻ പാർട്ടിക്ക് നേരമില്ല.കേസിൽ അറസ്റ്റിലായവരിൽ സി.പി.എം റെഡ് വോളണ്ടിയർ ടീം ക്യാപ്റ്റനുള്ളത് പരിശോധിക്കും.
പേരുമാറ്റ പ്രസ്താവന
ഫാസിസം
സുൽത്താൻവബത്തേരിയുടെ പേര് മാറ്റണമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗമാണെന്ന് ഗോവിന്ദൻ പ്രതികരിച്ചു. സുരേന്ദ്രൻ ജയിച്ചാലും പേരു മാറ്റം നടക്കില്ല. ഫാസിസം കേരളത്തിൽ വിലപ്പോവില്ല.
ഇന്ത്യയിലെ പുരാണ സംവിധാനങ്ങളുടെ ഭാഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. .അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയെന്ന വെളിപ്പെടുത്തൽ മുഴുവൻ തള്ളിക്കളയാൻ പറ്റില്ല. ആവശ്യമായ പരിശോധന നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |