ന്യൂഡൽഹി: പശ്‌ചിമ ബംഗാളിലെ എയ്‌ഡഡ് സർവകലാശാലകളിൽ സർക്കാർ നിർദ്ദേശിച്ച പട്ടികയിൽ നിന്ന് വൈസ് ചാൻസലർമാരായി നിയമിക്കാൻ അനുയോജ്യരായ ആറുപേരെ ഗവർണർ സി.വി. ആനന്ദബോസ് തിരഞ്ഞെടുത്തത് സുപ്രീംകോടതി ശരിവച്ചു. ആറുപേരെയും ഉടൻ നിയമിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
ചാൻസലർ എന്ന നിലയ്ക്ക് വി.സി നിയമന അധികാരം ഗവർണർക്കാണെന്ന കൽക്കട്ട ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. കേരളത്തിലേതിന് സമാനമായി പശ്‌ചിമ ബംഗാളിലും സർവകലാശാലാ ഭരണത്തിൽ ഗവർണർ-സർക്കാർ പോരാട്ടം നടക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി. സർവകലാശാലാ ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ശ്രമിക്കണമെന്ന് സുപ്രീംകോടതി ആഴ്ചകൾക്ക് മുമ്പ് നിർദ്ദേശിച്ചിരുന്നു. അതുപ്രകാരം മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ സി.വി ആനന്ദ ബോസും രണ്ടുതവണ കൂടിക്കാഴ്ച നടത്തി.
തുടർന്ന് സംസ്ഥാന-എയ്ഡഡ് സർവകലാശാലകളിൽ ഇടക്കാല വി.സിമാരായി നിയമിക്കുന്നതിന് പരിഗണിക്കേണ്ട 31 പേരുകളുടെ പട്ടിക സർക്കാർ സമർപ്പിച്ചു. ആ പട്ടികയിൽ നിന്നാണ് ആറു പേരെ ഗവർണർ തിരഞ്ഞെടുത്തത്. വി.സിമാരായി നിയമിക്കേണ്ടവരുടെ കൂടുതൽ പേരുകൾ ഗവർണറുടെ ഓഫീസിന് കൈമാറാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വി.സി നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സേർച്ച് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |