ചെന്നൈ: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. രക്തത്തിലെ മദ്യത്തിന്റെ അളവായിരിക്കണം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകേണ്ടത് എന്നും കോടതി നിരീക്ഷിച്ചു.
പകൽ സമയത്ത് മദ്യപിക്കുന്നത് ഒരു കുറ്റമായി കാണാനാവില്ല. വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിച്ചില്ലെന്ന ന്യായം പറഞ്ഞ് നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മിക്ക കേസുകളിലും രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കാതെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ്
റിപ്പോർട്ട് സമർപ്പിക്കുക. 2016ൽ വാഹനാപകടത്തിൽപ്പെട്ട തമിഴ്നാട്ടിലെ പെരുമ്പള്ളൂർ സ്വദേശി രമേഷിന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാൾക്ക് അനുവദിച്ച നഷ്ടപരിഹാര തുക കോടതി വർദ്ധിപ്പിച്ചു. പരാതിക്കാരന് മൂന്ന് ലക്ഷം രൂപയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അനുവദിച്ചത്. എന്നാൽ നഷ്ടപരിഹാരത്തിലെ 50 ശതമാനത്തോളം തുക രമേഷിനെ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന കാരണത്താൽ കുറച്ചു. അപകടത്തിന് പിന്നാലെ രമേഷിനെ പരിശോധിച്ച ഡോക്ടറാണ് ഇയാളെ മദ്യം മണത്തതായി പരാമർശിച്ചത്. ഇത് നഷ്ടപരിഹാര തുക വെട്ടിക്കുറയ്ക്കാനുള്ള കാരണമായി മാറി. ഇതിനെതിരെയാണ് രമേഷ് കോടതിയെ സമീപിച്ചത്.
റോഡിൽ മുൻപിലുള്ള ലോറിയിൽ നിന്ന് രമേഷ് നിശ്ചിത അകലം പാലിച്ചില്ലെന്നതും നഷ്ടപരിഹാരം കുറയാൻ കാരണമായി നിരീക്ഷിച്ചിരുന്നു. ഇതിനേയും കോടതി വിമർശിച്ചു. മുൻപിലെ ലോറിയായിരുന്നു അപകടത്തിന് കാരണമെന്ന് പൊലീസ് റിപ്പോർട്ട് വിശദമാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. തമിഴ്നാട്ടിൽ മദ്യം വിതരണം ചെയ്യുന്നത് സർക്കാർ മേൽനോട്ടത്തിലായതിനാൽ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളേക്കുറിച്ച് ആളുകളെ ബോധവത്കരിക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ രമേഷിന് നഷ്ടപരിഹാരമായി 3,53904 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |