ന്യൂയോർക്ക്: ഏതെങ്കിലും ഭീകര ജീവിയാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇതാണ് ഷൂബിൽ. കാഴ്ചയിൽ വില്ലൻമാരെ പോലെ തോന്നിക്കുന്ന ഇക്കൂട്ടർ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ചതുപ്പു നിലങ്ങളും നീർത്തടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന കൊറ്റിയുമായി സാമ്യമുള്ള വലിയ പക്ഷികളാണ്.
തുറിച്ചു നോക്കുന്ന പോലെയുള്ള കണ്ണുകളാണ് ഷൂബില്ലുകളുടെ പ്രത്യേകത. ചാര നിറമുള്ള ശരീരത്തിൽ നീണ്ടുതടിച്ച കൊക്കുകളും കൂറ്റൻ കാലുകളും കാണാം .ഷൂവിന്റെ ആകൃതിയോടുകൂടിയ വലിയ കൊക്കാണ് ഇവയ്ക്ക്. ഇളം മഞ്ഞ നിറത്തോടുകൂടിയ കൊക്കുകളിൽ ചാര നിറത്തിലുള്ള ക്രമരഹിതമായ അടയാളങ്ങൾ കാണാം.
ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പക്ഷികളെ പോലെ തോന്നിക്കുന്ന ഷൂബില്ലുകളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ പെലിക്കണുകളും ഹാമർകോപ്പുകളുമാണ്. വെയ്‌ൽബിൽ എന്നും പേരുള്ള ഷൂബില്ലുകൾക്ക് നാലര അടിയോളം നീളവും ഏഴു കിലോ ഭാരവുമുണ്ട്. കാലിൽ താറാവിന്റേതിന് സമാനമായ നാല് വിരലുകൾ ഇവയ്ക്ക് ഉണ്ട്. ഇതിൽ നടുവിരലിന് മാത്രം ഏകദേശം 18 സെന്റീമീറ്റർ ഉണ്ടാകും. 230 മുതൽ 260 സെന്റീമീറ്റർ വരെയാണ് ഷൂബില്ലുകളുടെ ചിറകുകളുടെ നീളം.
ഏകദേശം 50 വർഷത്തോളം ആയുസുള്ള ഷൂബില്ലുകൾ മീനുകൾ മുതൽ ചെറു മുതലകളെ വരെ അകത്താക്കാൻ മടിയില്ലാത്തവരാണ്. 5000 മുതൽ 8000 വരെ ഷൂബില്ലുകൾ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത് എന്ന് കരുതുന്നു. വേട്ടയാടലും ആവാസ വ്യവസ്ഥയിലെ നാശവും മൂലം ഷൂബില്ലുകളുടെ നിലനിൽപ്പ് ഇന്ന് ഭീഷണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |