മാലെ: മാലദ്വീപിൽ പാർലമെന്റിലെ 93 സീറ്റുകളിലേക്ക് കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിനാണ് (പിഎൻസി) ജയം. കഴിഞ്ഞവർഷം പ്രസിഡന്റ് പദവിയിലെത്തിയതുമുതൽ ചൈന അനുകൂല നിലപാടുകൾ എടുക്കുന്ന മുയിസുവിന്റെ പാർട്ടിയുടെ രണ്ടാം വിജയം ഇന്ത്യയുമായി നയതന്ത്ര ഭിന്നത തുടരുന്നതിനാൽ തന്നെ കേന്ദ്രത്തിന് ആശങ്ക ഉയർത്തുന്നതാണ്.
പിഎൻസിയുടെ ജയം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?
86 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ പിഎൻസി 66 സീറ്റുകൾ നേടിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 47 സീറ്റാണ് കേവല ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ ന്യൂനപക്ഷമായ ഒരു പാർട്ടിയുടെ സഖ്യകക്ഷി മാത്രമായിരുന്നു പിഎൻസി. അതിനാൽ തന്നെ പ്രസിഡന്റ് ആയിരുന്നിട്ടുകൂടി നയങ്ങൾ നടപ്പിലാക്കാനുള്ള ശക്തി മുയിസുവിന് ഇല്ലായിരുന്നു. എന്നാലിപ്പോൾ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയതിനാൽതന്നെ പ്രസിഡന്റിന്റേതായ എല്ലാ അധികാരങ്ങളും പ്രയോഗിക്കാൻ മുയിസുവിന് സാധിക്കും.
ഇന്ത്യൻ അനുകൂലികളും മുഖ്യ പ്രതിപക്ഷവുമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി ) ആയിരുന്നു പിഎൻസിയുടെ പ്രധാന എതിരാളി. ഇവർ 11 സീറ്റിലേയ്ക്ക് ചുരുങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നേരത്തെ 41 അംഗങ്ങളുമായി ഇബ്രാഹിം മൊഹമ്മദ് സൊലിഹ് നയിച്ച എംഡിപിക്കായിരുന്നു സഭയിൽ ആധിപത്യമുണ്ടായിരുന്നത്. മുയിസുവിന്റെ പല പദ്ധതികളും തടഞ്ഞിരുന്ന എംഡിപി അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ പരസ്യമായി എതിർക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സേനയെ മടക്കി അയയ്ക്കുമെന്ന വാഗ്ദാനവുമായാണ് മുയിസു അധികാരത്തിലെത്തിയതെന്നും എന്നാൽ പാർലമെന്റ് അതിനോട് സഹകരിക്കുന്നില്ലെന്നും മുയിസുവിന്റെ അടുത്ത വൃത്തങ്ങൾ മുൻപ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലും ഇനി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൈനയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷ കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നതിനാൽ മുയിസുവിന്റെ പാർട്ടിയുടെ വിജയം ഇന്ത്യയ്ക്ക് നിർണായകമായിരിക്കും.
ചൈനയുമായി വളരുന്ന അടുപ്പം
ആദ്യവട്ടം തിരഞ്ഞെടുക്കപ്പെട്ടിന് തൊട്ടുപിന്നാലെ പതിവിന് വിപരീതമായി മാലദ്വീപ് പ്രസിഡന്റ് ചൈനാ സന്ദർശനം നടത്തിയത് ഇന്ത്യക്ക് ആശങ്ക ഉയർത്തിയിരുന്നു. തങ്ങൾ ചെറിയ രാഷ്ട്രമാണെങ്കിലും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയില്ലെന്ന് സന്ദർശനത്തിന് പിന്നാലെയുള്ള മുയിസുവിന്റെ പരാമർശം ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ഇന്ത്യൻ സേന രാജ്യത്തുനിന്ന് പുറത്തുകടക്കണമെന്നുള്ള മുയിസുവിന്റെ കടുത്ത നിലപാടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പ്രഹരമേൽപ്പിച്ചിരുന്നു.
എന്നാൽ ഇന്ത്യ എല്ലാക്കാലത്തും മാലിദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിരിക്കുമെന്ന് കഴിഞ്ഞമാസം മുയിസു നടത്തിയ പരാമർശം ഇരുരാജ്യങ്ങളും തമ്മിൽ അത്രയധികം അകന്നില്ല എന്നത് സൂചിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞവർഷം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 400.9 മില്യൺ ഡോളറാണ് ഇന്ത്യയോട് മാലിദ്വീപ് കടപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |