ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ കറിമസാല നിർമാണ കമ്പനികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ ആരോഗ്യവകുപ്പിനോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ. പ്രമുഖ ഇന്ത്യൻ കറിമസാല ബ്രാൻഡുകളായ എംഡിഎച്ചിനെയും എവറസ്റ്റിനെയും സിങ്കപ്പൂർ, ഹോങ്കോംഗ് എന്നീസ്ഥലങ്ങളിൽ നിരോധിച്ചതിനെ തുടർന്നാണ് നീക്കം.
കൂടുതൽ അന്വേഷണത്തിനായി മസാലകളുടെ സാമ്പിളുകൾ ശേഖരിക്കാൻ ഫുഡ് കമ്മീഷണറോട് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുഡ് കമ്മീഷണർമാർക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതോടെ മസാലകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പുതിയ ഉത്തരവിൽ പറയുന്നു. മൂന്ന് മുതൽ നാല് ദിവസങ്ങൾക്കുളളിൽ രാജ്യത്തെ എല്ലാ കമ്പനികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. ലാബുകളിൽ നിന്നും 20 ദിവസങ്ങൾക്കുളളിൽ പരിശോധനാ റിപ്പോർട്ടും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എംഡിഎച്ചിന്റെ മൂന്ന് ഉത്‌പന്നങ്ങളായ മദ്രാസ് കറി പൗഡർ, മിക്‌സഡ് മസാല പൗഡർ, സാമ്പാർ മസാല എന്നിവയ്ക്കും എവറസ്റ്റിന്റെ ഫിഷ് കറി മസാലയ്ക്കുമാണ് ഹോങ്കോംഗിൽ നിരോധനം ഏർപ്പെടുത്തിയത്. ക്യാൻസർ ബാധിക്കാൻ കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് ഇവയിലുണ്ടെന്ന് ഈ മാസമാദ്യം ചൈനയിലെ സെന്റർ ഫോർ ഫുഡ് സേഫ്‌ടി (സിഎഫ്എസ്) പ്രഖ്യാപിച്ചിരുന്നു.
പതിവ് ഭക്ഷ്യ പരിശോധനകളുടെ ഭാഗമായാണ് നാല് ഉത്‌പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചതെന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത എഥിലീൻ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായും സിഎഫ് എസ് വ്യക്തമാക്കുന്നു. കീടനാശിനി തീരെ ചെറിയ തോതിൽ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ പരിധിക്കപ്പുറം വിൽക്കുന്നതിന് ഹോങ്കോംഗിൽ നിയന്ത്രണമുണ്ട്.
നാല് ഇന്ത്യൻ ഉത്‌പന്നങ്ങളും വിൽപന കേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട സിഎഫ്എസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുറഞ്ഞ അളവിലുള്ള എഥിലീൻ ഓക്‌സൈഡ് ഉപഭോഗം ഉടനടി അപകട സാദ്ധ്യതയുണ്ടാക്കില്ലെങ്കിലും സ്ഥിരമായുള്ള ഉപഭോഗം അർബുദത്തിന് കാരണമാകുമെന്ന് സിഎഫ്എസ് മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |