ന്യൂഡൽഹി : കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ വിഭവങ്ങൾ നുഴഞ്ഞുകയറ്റക്കാർക്കും രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്കും വീതിച്ചുകൊടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമർശം തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് മോദി വിദ്വേഷപ്രസംഗം നടത്തിയെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷത്തെ പാർട്ടികൾ കമ്മിഷന് പരാതി നൽകിയിരുന്നു.
സംവിധാൻ ബച്ചാവോ നാഗ്രിക് അഭിയാൻ 17400 പേർ ഒപ്പിട്ട നിവേദനം അയച്ചു. മോദി മാതൃകാ പെരുമാറ്റച്ചട്ടവും, ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളും ലംഘിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിലായിരുന്നു വിവാദ പരാമർശം.
മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗം ബൃന്ദാ കാരാട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി അയച്ചു. ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിലും കൊണ്ടുവന്നേക്കും. വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |