എൻ.ഡി.എക്കുള്ള 100 കോടിയുമായി ഹവാലക്കാരൻ രാജ്യംവിട്ടു
ന്യൂഡൽഹി: ഭൂമിക്ക് അഡ്വാൻസായി ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും തിരികെച്ചോദിച്ചിട്ട് നൽകുന്നില്ലെന്നും ദല്ലാൾ ടി.ജി.നന്ദകുമാർ ഡൽഹിയിൽ പറഞ്ഞു.
ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്നാണ് ശോഭയ്ക്ക് പണമയച്ചത്. അക്കൗണ്ട് വിവരങ്ങളും നന്ദകുമാർ പുറത്തുവിട്ടു. രസീതിൽ ശോഭനയെന്നാണ് കാണുന്നത്. തൃശൂരിലെ സ്ഥലം കാണാൻ പോയപ്പോൾ, മറ്റു രണ്ടു പേരിൽ നിന്നുകൂടി പണമിടപാട് നടത്തിയതായി മനസിലാക്കി. ഇതോടെയാണ് പണം തിരികെ ആവശ്യപ്പെട്ടെത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നൽകാമെന്നാണ് ശോഭ പറഞ്ഞത്.
കേരളത്തിലെ 20 എൻ.ഡി.എ സ്ഥാനാർത്ഥികൾക്കുള്ള 100 കോടി രൂപയുമായി ഹവാലക്കാരൻ രാജ്യംവിട്ടെന്നും നന്ദകുമാർ ആരോപിച്ചു. അഞ്ചു കോടി വച്ച് 20 മണ്ഡലങ്ങളിൽ നൽകാനായിരുന്നു പദ്ധതി. എന്നാൽ കേരളത്തിൽ എത്തും മുൻപ് തന്നെ ഹവാലക്കാരൻ മുങ്ങി. ആ പണം വന്നിരുന്നെങ്കിൽ ശോഭ തരാനുള്ള 10 ലക്ഷം കിട്ടുമായിരുന്നു.
അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണത്തിന് തെളിവെന്ന നിലയിൽ ചിത്രങ്ങളും പുറത്തുവിട്ടു. സി.ബി.ഐ അഭിഭാഷക നിയമനത്തിനാണ് അനിലിന് പണം നൽകിയത്. അനിൽ തന്നെ വിളിച്ച നമ്പരുകളും നന്ദകുമാർ പുറത്തുവിട്ടു. അനിലിനെ കള്ളത്തരം പഠിപ്പിച്ചത് ഡോ. ആന്റോസ് ആന്റണി എന്ന വ്യവസായിയാണ്. വാങ്ങിയ 25 ലക്ഷം അഞ്ച് തവണയായി തിരികെ തന്നു. പി.ജെ. കുര്യനും പി.ടി. തോമസും ഇടപെട്ടതു കൊണ്ടാണിത്. കേസ് വന്നാൽ കുര്യനെ സാക്ഷിയാക്കും. 26ന് ശേഷം കൂടുതൽ തെളിവുകൾ പുറത്തുവിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |