കിഴക്കമ്പലം: പട്ടിമറ്റം കൈതക്കാട് ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ച് വീട്ടിലെത്തി വൃദ്ധയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവർന്ന കേസിൽ പ്രതികൾ പിടിയിലായി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലത്തിങ്കൽ ഷാഹുൽ ഹമീദ് (24), കണ്ടന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പൊലീസും എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ 20ന് രാവിലെ പതിനൊന്നോടെ മണ്ണാച്ചീരിൽ ഭാർഗവിയുടെ (76) ഒന്നരപ്പവന്റെ മാലയാണ് രണ്ടംഗസംഘം കവർന്നത്. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. മാല മൂവാറ്റുപുഴയിലെ ജുവലറിയിൽ നിന്ന് കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ മൊഴിനൽകി. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഷാഹുൽ ഹമീദ് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, കുന്നത്തുനാട്, കാസർകോട്, തൃശൂർ, തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണക്കേസുകളിലും ആഷിക് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുകളിലും പ്രതിയാണ്. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ കെ.ആർ. അജേഷ്, കെ.വി. നിസാർ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, വി.എസ്. അബൂബക്കർ, സീനിയർ സി പി ഒമാരായ ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |