ചേലക്കര: ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. ആയുധങ്ങൾ വാഹനത്തിൽ നിന്നും എടുത്തുമാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞുപോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
ചേലക്കര തോന്നൂർക്കര പാറപ്പുറത്തു നിന്നുള്ള സി.സി.ടി.വിയിലാണ് കാറിൽ നിന്ന് ആയുധങ്ങൾ ഇറക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വീടിന്റെ മതിലിലുള്ള സി.സി.ടി.വിയിൽ പെട്ടേക്കാം എന്ന സംശയത്തിൽ കാർ പിന്നേട്ടെടുക്കുന്ന ദൃശ്യങ്ങളാണ് യു.ഡി.എഫ് പുറത്തുവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രചാരണ ബോർഡുകൾ ശരിയാക്കാനെന്ന് സി.പി.എം
മറിഞ്ഞു വീണ പ്രചാരണ ബോർഡുകൾ പുനഃസ്ഥാപിക്കാൻ കൊണ്ടുവന്നവയാണ് ആയുധങ്ങളെന്ന് എൽ.ഡി.എഫ്. ആയുധങ്ങൾ കണ്ടത് അകമ്പടി വാഹനത്തിലോ പ്രചാരണ വാഹനത്തിലോ ആയിരുന്നില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ വിശദീകരിച്ചു. പ്രചാരണത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോൾ മറിഞ്ഞ ബോർഡുകൾ ശരിയാക്കാനുള്ള ആയുധങ്ങൾ വഴിവക്കിൽ വച്ചിട്ടുപോകാൻ ശ്രമിച്ചതാണെന്ന് കാറിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകർ പറഞ്ഞു.
അക്രമം അഴിച്ചുവിടാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.
- രമ്യ ഹരിദാസ്
യു.ഡി.എഫിന്റേത് വ്യാജ പ്രചാരണമാണ്. ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
- കെ. രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |