ന്യൂഡൽഹി: പ്രധാനമന്ത്രിക്കു പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകാൻ തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വിവാദ പരാമർശം ഉണ്ടായത്.
കോൺഗ്രസ് പ്രകടനപത്രികയിൽ കൈയ്ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് നൽകാനും രാജ്യത്തിന്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും ജാതി- മതത്തിന്റേയും പ്രാദേശികതയുടെ അടിസ്ഥാനത്തിലും രാജ്യത്തെ ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശശക്തികളുടെ കൈകളും ദൃശ്യമാണ്. തുക്‌ഡെ- തുക്‌ഡെ സംഘം കോൺഗ്രസിനെ പൂർണ്ണമായും വളഞ്ഞു. അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്തു.
കോൺഗ്രസിന്റെ തുക്‌ഡെ- തുക്‌ഡെ സംഘത്തോടൊപ്പമാണോ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ കൂടെയാണോ പോകേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണം. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ മുസ്ലിങ്ങൾക്ക് നൽകണമോയെന്ന് നിങ്ങൾ തീരുമാനിക്കണം. ബി.ജെ.പി മുസ്ലിങ്ങൾക്ക് എല്ലാ അവകാശങ്ങളും തുല്യമായി നൽകിയിട്ടുണ്ട്. അത് മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറിച്ച് അത് അവരുടെ അവകാശമാണെന്നും താക്കൂർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |