മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻക്കോവിച്ചും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരും ഇപ്പോൾ ഒരുമിച്ചല്ലെന്നും വിവാഹമോചന നടപടികൾ ആരംഭിച്ചെന്നുമാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ. എന്നാൽ ഹാർദിക്കും നതാഷയും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ നതാഷ ഹാർദിക്കിന്റെ പേര് നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നമുണ്ടെന്ന് മനസിലാകുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു.
പിന്നാലെ വിവാഹമോചനം നടന്നാൽ ഹാർദിക്ക് നതാഷയ്ക്ക് നൽകേണ്ട ജീവനാംശം തുക എത്രയാണെന്ന ചർച്ചകളും ഉയർന്നിരുന്നു. ഹാർദിക്കിന്റെ സ്വത്തിന്റെ പകുതിയോളം നതാഷയ്ക്ക് നൽകേണ്ടി വരുമെന്ന തരത്തിലുള്ള ചർച്ചകളും ഒരു ഭാഗത്ത് ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം ഏതൊക്കെ ഘടകങ്ങൾ കണക്കിലെടുത്താണ് ജീവനാംശം നൽകുക.
വേർപിരിയലോ വിവാഹമോചനത്തിലോ പങ്കാളിക്ക് സാമ്പത്തിക സഹായം നൽകാനുള്ള നിയമപരമായ ബാദ്ധ്യതയാണ് ജീവനാംശം അല്ലെങ്കിൽ പങ്കാളി പിന്തുണ. വിവാഹത്തിനും കുടുംബത്തിനും വേണ്ടി തൊഴിൽ അവസരങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും ത്യജിച്ച ഭാര്യമാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ജീവനാംശത്തെ കാണുന്നത്. എന്നിരുന്നാലും, കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കുന്ന ഒരു കാലമാണ് ഇന്നത്തേത്.
ഇന്ത്യയിൽ, ജീവനാംശം സ്വീകരിക്കുന്നയാൾ ജോലി ചെയ്യുന്ന സ്ത്രീയാണോ എന്നത് മാത്രം പരിഗണിക്കാതെ, മറ്റ് പല ഘടകങ്ങളും തുക നിർണയിക്കുന്നതിൽ ഘടകമാകുന്നുണ്ട്. ജീവനാംശം നിയന്ത്രിക്കുന്ന പ്രധാന നിയമങ്ങളിൽ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ഇന്ത്യൻ വിവാഹമോചന നിയമം, മുസ്ലീം സ്ത്രീ നിയമം, പാഴ്സി വിവാഹ, വിവാഹമോചന നിയമം എന്നിവ ഉൾപ്പെടുന്നുണ്ട്.
രണ്ട് പേരുടെയും വരുമാനവും സ്വത്തുക്കളും, വിവാഹസമയത്തെ അവരുടെ ജീവിതനിലവാരം, അവരുടെ പ്രായവും ആരോഗ്യവും, വിവാഹ കാലയളവ്, കുട്ടികളുടെ സംരക്ഷണവും ആവശ്യങ്ങളും എന്നിങ്ങനെ ജീവനാംശ തീരുമാനങ്ങളിലെ വിവിധ ഘടകങ്ങൾ കോടതികൾ പരിഗണിക്കും. ഇനി ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും, പങ്കാളികൾക്കിടയിൽ കാര്യമായ വരുമാന വ്യത്യാസമുണ്ടെങ്കിൽ അവർക്ക് ജീവനാംശം ലഭിച്ചേക്കാം.
എന്നിരുന്നാലും, സ്ത്രീ സ്വയം പിന്തുണയ്ക്കാൻ കഴിയുമെങ്കിൽ ജീവനാംശം കുറവായിരിക്കാം അല്ലെങ്കിൽ ലഭിച്ചില്ലെന്നും വരാം. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ സഹായിക്കുന്നതിന് പലപ്പോഴും താൽക്കാലിക പിന്തുണ നൽകിക്കൊണ്ട് നീതിപൂർവകമാകാനാണ് കോടതികൾ ശ്രമിക്കുന്നത്.
ജീവനാംശ തീരുമാനങ്ങൾ ഓരോ കേസിന്റെ പ്രത്യേകതകൾ, മുൻകാല നിയമപരമായ വിധികൾ, ചിലപ്പോൾ പങ്കാളികൾ തമ്മിലുള്ള ഒത്തുതീർപ്പുകൾ എന്നിവയെ ആശ്രയിച്ചിരിക്കും. വേർപിരിയലിനുശേഷം ഭാര്യാഭർത്താക്കന്മാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേസ് അനുസരിച്ച് തുക ഒറ്റത്തവണയയോ പ്രതിമാസ അടിസ്ഥാനത്തിലോ നൽകാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |