SignIn
Kerala Kaumudi Online
Tuesday, 14 May 2024 3.47 PM IST

സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ല, ട്രാൻ. ബസ് മേയർ തടഞ്ഞു, ഡ്രൈവറുമായി വാക്കേറ്റം

1
മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി നടുറോഡിൽ നടന്ന തർക്കം.വീഡിയോ ദൃശ്യം


ബസ് വഴിയിലിട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കാറിന് സൈഡ് നൽകാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ തടഞ്ഞു നിറുത്തിയതിനെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡിൽ വാക്കേറ്റം. ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ളക്സിനു മുന്നിലെ സിഗ്നലിൽ വേഗതകുറച്ചപ്പോൾ കുറുകെയിട്ട് തട‌ഞ്ഞത്. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം.

തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ‌്രൈവർ യദു.എച്ചിനെ അവിടെയെത്തിയ കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്ന് ബസ് തമ്പാനൂരിലെത്തിച്ചു.

ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമടക്കമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതൽ കാറിന് ‌സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

തുടർന്ന് ബസിനെ പിന്തുടർന്ന് തടയുകയായിരുന്നുവത്രെ. മേയറുടെ ബന്ധു സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ കയർത്തു. മേയറും എം.എൽ.എയും കാറിൽനിന്നിറങ്ങി തങ്ങൾ ആരാണാണെന്ന് പറഞ്ഞു. ഡ്രൈവറുടെ ഡോർ വലിച്ചു തുറന്നാണ് മേയർ സംസാരിച്ചത്. സ്ഥലംമാറ്റുമെന്നും നടപടിയുണ്ടാകുമെന്നും മേയർ പറഞ്ഞപ്പോൾ കൃത്യമായി ശമ്പളം ലഭിക്കാനുള്ള സാഹചര്യമൊരുക്കണം എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

മേയർ ഡി.സി.പിയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മന്ത്രി കെ.ബി. ഗണേശ്‌കുമാറിനെയും വിവരമറിയിച്ചു. സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയോടുള്ള അധിക്ഷേപം എന്ന വകുപ്പ് ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടു. തന്നെ അസഭ്യം വിളിച്ചെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള ഡ്രൈവറുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ല.

ദൃശ്യം പകർത്തുന്നത് തടഞ്ഞു

വാക്കേറ്റം യാത്രക്കാരിലൊരാൾ മൊബൈലിൽ പകർത്തുന്നത് മേയർ തടഞ്ഞെന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. എം.എൽ.എ ഉൾപ്പെടെ ബസിൽ കയറിയും ദൃശ്യം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്ന ആക്ഷേപവുമുയർന്നു.

''അമിതവേഗത്തിലെത്തിയ ബസ് പലതവണ കാറിൽ ഇടിക്കാൻ ശ്രമിച്ചു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു. സംസാരിക്കാൻ ശ്രമിച്ചപ്പോൾ തട്ടിക്കയറി. ഡ്രൈവർ വിളിച്ച് മാപ്പ് പറഞ്ഞു. എന്നാൽ കേസുമായി മുന്നോട്ടുപോകും.

-ആര്യ രാജേന്ദ്രൻ, മേയർ

''തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് മേയറുടെ ബന്ധു ചോദിച്ചു. അതിനോട് പ്രതികരിച്ചു. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാനാണ് കാർ ശ്രമിച്ചത്. മോശമായി സംസാരിച്ചിട്ടില്ല. മേയറാണെന്നും എം.എൽ.എയാണെന്നും അറിയില്ലായിരുന്നു.

-യദു, ബസ് ഡ്രൈവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.