ഇന്ത്യൻ ജുഡിഷ്യറി സംവിധാനത്തിന്റെ ഘടന, കീഴ്ക്കോടതി വിധികൾക്കെതിരെ മേൽക്കോടതികളെ സമീപിക്കാൻ പരാതിക്കാരന് അവസരം നൽകുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അവസാനത്തെ തീർപ്പ് കൽപ്പിക്കുക സുപ്രീംകോടതിയാണ്. എന്നാൽ അതിനിടെ ജില്ലാ കോടതിയിലും ഹെെക്കോടതിയിലുമൊക്കെ കേസ് നടത്താം. ഇന്നത്തെക്കാലത്ത് കേസ് നടത്തിപ്പ് വളരെ ചെലവേറിയ കാര്യമാണെങ്കിലും നിയമപരമായ നീതി ലഭ്യമാകാൻ ചിലപ്പോഴെങ്കിലും അതാവശ്യമാണ്. കീഴ്ക്കോടതികളുടെ വിധികൾ ഹെെക്കോടതിക്ക് ശരിവയ്ക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. മേൽക്കോടതികൾക്ക് കൂടുതൽ അധികാരങ്ങൾ ഉള്ളതിനാൽ അവർ ഒരു നിയമപ്രശ്നത്തെ സമീപിക്കുന്ന രീതിയിൽത്തന്നെ വ്യത്യാസമുണ്ടാകാം. ഹെെക്കോടതി റദ്ദാക്കിയ കീഴ്ക്കോടതി വിധി സുപ്രീംകോടതി ശരിവച്ചിട്ടുള്ള കേസുകളും ഉണ്ടായിട്ടുണ്ട്. ഇതിൽ നിന്ന് നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്, ഏതു വിധിയിലും പിഴവുകൾ സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല എന്നതാണ്.
എന്നാൽ, വിധി പ്രസ്താവിച്ചു കഴിഞ്ഞ് തനിക്ക് തെറ്റു പറ്റിയതായി ഒരു ജഡ്ജിയും പറയാറില്ല. എന്നാൽ അതിനു വിരുദ്ധമായി, മദ്രാസ് ഹെെക്കോടതിയിലെ ഒരു മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഒരു മാതൃക കാട്ടിയിരിക്കുന്നു. ആറു വർഷം മുമ്പുണ്ടായ ഒരു കേസിൽ താൻ നടത്തിയ വിധിപ്രസ്താവനത്തിൽ തെറ്റ് സംഭവിച്ചുവെന്നും അത് പുനഃപരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിങ്ങൾ ഒരു തെറ്റു ചെയ്തെന്ന് തിരിച്ചറിയുകയും അത് തിരുത്താൻ തയ്യാറാവുകയും ചെയ്യുമ്പോഴാണ് യഥാത്ഥ മാറ്റം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ബാർ അസോസിയേഷനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ജസ്റ്റിസ് വെങ്കിടേഷ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
തെറ്റു പറ്റുക മനുഷ്യസഹജമാണ് . അത് ആർക്കും സംഭവിക്കാം. തെറ്റു പറ്രിയതായി ബോദ്ധ്യപ്പെട്ടാലും അത് തിരുത്താൻ പലരും തയ്യാറാകില്ല. എന്നാൽ എത്ര വർഷം കഴിഞ്ഞായാലും തെറ്റ് തിരുത്തപ്പെടുന്നതു തന്നെയാണ് നല്ലത്. 2018ലാണ് അദ്ദേഹം പരാമർശിച്ച കേസ് നടന്നത്. 2018 ജൂൺ നാലിനാണ് അദ്ദേഹം ഹെെക്കോടതി ജഡ്ജിയായത്. ജസ്റ്റിസ് എം.എം. സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കം. സ്വതന്ത്രമായി വിധിന്യായങ്ങൾ എഴുതാൻ സീനിയർ ജഡ്ജി പ്രോത് സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്തു. തുടർന്ന് അതേ വർഷം ജൂലായിൽ പി. കല്യാണചക്രവർത്തി- ഹർഷ എസ്റ്റേറ്റ് സിവിൽ കേസിൽ താൻ എഴുതിയ വിധി ശരിയല്ലായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു ആണ് ഈ കേസ് വാദിച്ചത്. ജഡ്ജിയായിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. അതിനാൽ അമിതാവേശത്തിലാണ് വിധി എഴുതിയതെന്നും അതിനാലാണ് തെറ്റ് സംഭവിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
അതിനാൽ വർഷങ്ങൾ പിന്നിട്ടതൊന്നും കണക്കാക്കാതെ വിധിയിൽ താൻ മുന്നോട്ടുവച്ച തത്വങ്ങളും നിഗമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മുതിർന്ന അഭിഭാഷകൻ പാർത്ഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിച്ചതിനു ശേഷമാണ് തനിക്കു പറ്റിയ തെറ്റ് ബോദ്ധ്യമായതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ആരും തയ്യാറാകാത്ത ഈ തുറന്നുപറച്ചിൽ നടത്തിയതിന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അഭിനന്ദനം അർഹിക്കുന്നു. ഈ തുറന്നുപറച്ചിലിലൂടെ ഒരു തെറ്റ് തിരുത്തപ്പെടുമെന്നതിനാൽ അത് ജുഡിഷ്യറിയുടെ മഹിമ കൂടുതൽ വർദ്ധിപ്പിക്കാൻ തീർച്ചയായും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |