ന്യൂഡൽഹി: മുൻ ഗുസ്തി താരവും ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് ബി.ജെ.പി. പകരം അദ്ദേഹത്തിന്റെ മകനും ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ കരൺ ഭൂഷൻ സിംഗിനെ സ്ഥാനാർത്ഥിയാക്കി. നിലവിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ച് എം.പിയാണ് ബ്രിജ്ഭൂഷൺ. ലോക്സഭയിൽ ആറു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
അതേസമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക് രംഗത്തെത്തി. രാജ്യത്തിന്റെ പെൺമക്കൾ തോറ്റുപോയെന്നും ബ്രിജ് ഭൂഷൺ വിജയിച്ചുനെന്നും സാക്ഷി എക്സിൽ കുറിച്ചു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കായികജീവിതം പണയെപ്പെടുത്തി. ദിവസങ്ങളോളം തെരുവിൽ വെയിലത്തും മഴയത്തും ഉറങ്ങി. എന്നാൽ ഇന്നുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ നീതി മാത്രമാണ് ആവശ്യപ്പെടുന്നത്്. ബ്രിജ്ഭൂഷണിന്റെ മകന് സ്ഥാനാർത്ഥിത്വം നൽകിയതിലൂടെ രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തിരിക്കുകയാണ്. സ്ഥാനാർത്ഥിത്വം ലഭിച്ചിരിക്കുന്നത് അതേ കുടുംബത്തിനാണ്. കേന്ദ്രസർക്കാർ ഒരാൾക്ക് മുന്നിൽ ഇത്രയ്ക്ക് ദുർബലമാകുന്നുവോ എന്നും സാക്ഷി ചോദിച്ചു.
ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരിൽ വൻ രാഷ്ട്രീയ തിരിച്ചടി നേരിട്ട ബ്രിജ്ഭൂഷൺ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വിവാദം തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നതോടെ മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിറുത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനം കണക്കിലെടുത്താണ് മകനു തന്നെ സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിച്ചത്. 20ന് അഞ്ചാം ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. ബ്രിജ്ഭൂഷണിന്റെ മൂത്തമകൻ പ്രതിക് ഭൂഷൻ സിംഗ് എം.എൽ.എയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |