മുംബയ്: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റ് ആറുമാസത്തിനകം പാക് അധീന കാശ്മീർ(പിഒകെ) ഇന്ത്യയുടെ ഭാഗമാക്കുമെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ പാൽഘട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കാശ്മീരിനെ സ്വന്തമാക്കി സംരക്ഷിച്ചുകൊണ്ടുപോകുന്നത് ഇനി പാകിസ്ഥാന് ബുദ്ധിമുട്ടായിരിക്കുമെന്നും യോഗി പറഞ്ഞു.
'ഞങ്ങൾ ഞങ്ങളുടെ ശത്രുവിനെ ആരാധിക്കുകയില്ല. നമ്മുടെ ആളുകളെ ആരെങ്കിലും കൊന്നാൽ ഞങ്ങൾ അവരെ ആരാധിക്കില്ല, മറിച്ച് അവർ അർഹിക്കുന്ന ഉത്തരം നൽകും. പാക് അധീന കാശ്മീരിനെ രക്ഷിക്കുക എന്നത് പാകിസ്ഥാന് ബുദ്ധിമുട്ടാണ്. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകട്ടെ, ആറ് മാസത്തിനുള്ളിൽ പിഒകെ ഇന്ത്യയുടെ ഭാഗമാകും' യോഗി പറഞ്ഞു. ഉയർന്ന പണപ്പെരുപ്പത്തിനും കനത്ത നികുതിക്കും വൈദ്യുതി ക്ഷാമത്തിയും പരിഹാരം കാണണം , ഇന്ത്യയുമായി ലയിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാക് അധീന കാശ്മീരിൽ നൂറുകണക്കിനുപേർ തെരുവിലിറങ്ങിയതിന് പിന്നാലെയായിരുന്നു യോഗിയുടെ പ്രസ്താവന. ദിവസങ്ങളായി അവിടെ പ്രക്ഷോദം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാക് അധീന കാശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിനിടെ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്നും അത് ഞങ്ങൾ ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുമെന്നായിരുന്നു അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്.
' കുറച്ചുദിവസങ്ങളായി പാക് അധീന കാശ്മീരിൽ നിന്ന് ചില ചിത്രങ്ങൾ വരുന്നുണ്ട്. അവിടെ എല്ലാദിവസവും പ്രക്ഷോഭമാണ്. ആളുകൾ കൈകളിൽ ഇന്ത്യൻ പതാകയുമേന്തിയാണ് പ്രതിഷേധിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 400 സീറ്റുമായി ബിജെപി അധികാരത്തിൽ എത്തുമ്പോൾ പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാകും-ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിൽ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയിലെ ഗ്യാൻവാപി പള്ളിക്ക് പകരം ബാബ വിശ്വനാഥ് മന്ദിറും നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ പാർലമെന്റിൽ പാക് അധീന കാശ്മീരിനെക്കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |