കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരെ താത്ക്കാലിക ജീവനക്കാരി നൽകിയ ലൈംഗികാരോപണ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് നാല് രാജ്ഭവൻ ജീവനക്കാർക്ക് നോട്ടീസ് നൽകി. രാജ്ഭവനിലെ സി.സി. ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ടു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്ന് സംരക്ഷണമുള്ളതിനാൽ പശ്ചിമ ബംഗാൾ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഹാരെർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടതെങ്കിലും ആരും ചെന്നില്ലെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും കൈമാറിയില്ല. നാളെ വീണ്ടും നോട്ടീസ് നൽകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.സി ഇന്ദിരാമുഖർജി അറിയിച്ചു. സാക്ഷികളെയും വിളിച്ചു വരുത്തും.
ആരോപണങ്ങൾക്ക് ബി.ജെ.പി മറുപടി പറയണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. സംഭവം വേദനാജനകമാണെന്നും ഗവർണർക്ക് സന്ദേശ്ഖാലി വിഷയത്തിൽ ഇടപെടാൻ യോഗ്യതയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും മമത ചോദ്യം ചെയ്തു. പരാതി ഉയർന്ന ദിവസം രാജ്ഭവനിൽ ഉണ്ടായിരുന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് മമത ചോദിച്ചു.
ലൈംഗിക ആരോപണം മമതയുടെ
തരംതാണ രാഷ്ട്രീയം: ആനന്ദബോസ്
കൊച്ചി/ആലുവ: പശ്ചിമ ബംഗാളിൽ തനിക്കെതിരെ നടക്കുന്നത് തരംതാണ രാഷ്ട്രീയ സ്റ്റണ്ടാണെന്നും അതിരുകടന്നാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി ഗവർണർ സി.വി ആനന്ദബോസ്. കെട്ടിച്ചമച്ച ലൈംഗിക അതിക്രമക്കേസിനെ ഭയക്കുന്നില്ല. മുഖ്യമന്ത്രി മമതാ ബാനർജി രാഷ്ട്രീയപ്രേരിതമായി മാത്രമാണ് പെരുമാറുന്നത്. തനിക്കെതിരെ അന്വേഷണം നടത്താൻ പൊലീസിനോ അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന സർക്കാരിനോ അധികാരമില്ലെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് ആനന്ദബോസ് പറഞ്ഞു.
കരിങ്കൊടി വീശി
യൂത്ത് കോൺഗ്രസ്
സി.വി. ആനന്ദബോസിന് നേരെ ആലുവയിൽ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ലൈംഗിക ആരോപണം നേരിടുന്ന ഗവർണർ രാജിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. പിറവത്ത് ചിന്മയ മിഷന്റെ പരിപാടിയിൽ സംബന്ധിച്ച ശേഷം ഗവർണർ ആലുവ പാലസ് ഗസ്റ്റ് ഹൗസിലേക്ക് വരുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.
രണ്ട് മിനിറ്റ് വാഹനവ്യൂഹം തടസപ്പെട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാനസികാരോഗ്യ
കേന്ദ്രത്തിൽ
പീഡന ശ്രമം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കാസർകോട് സ്വദേശിയായ അന്തേവാസിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ മാസം ഒന്നിനാണ് സംഭവം. പ്ലംബിംഗ് ജോലിയ്ക്കെത്തിയ ആൾക്കെതിരെയാണ് പരാതി. ആശുപത്രി അധികൃതരുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |