പാറശാല: ലഹരിവസ്തുക്കളുടെ ഉപയോഗിക്കുന്ന വിവരം എക്സൈസിന് നൽകിയെന്നാരോപിക്ക് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ 4 പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പെരുങ്കടവിള കിഴക്കേകര കക്കോട്ടുവിള രാജ്ഭവനിൽ സോജു (26), പാറശാല ഇലങ്കത്ത് അരുൺ അച്ചു (29) ചെങ്കൽ കീഴ്കൊല്ല വട്ടവിള പുതുവൽപുത്തൻവീട്ടിൽ ജോണി (25), പാറശാല മുര്യങ്കര ചെക്കുമൂട് പാലക്കുഴി പുത്തൻവീട്ടിൽ പീലിവിപിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കൽ കീഴ്കൊല്ല ഊട്ടുവിളയിലെ ചക്കകമ്പനിയിൽ ജോലിചെയ്യുന്ന ഗിരിശങ്കറിനെ (38) വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികളിൽ നാല് പേരാണ് പിടിയിലായത്. മറ്റുള്ളവർ ഒളിവിലാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന പ്രതികളെക്കുറിച്ച് ഗിരിശങ്കർ എക്സൈസിന് വിവരം നൽകിയെന്നാരോപിച്ചായിരുന്നു ആക്രമണം. സോജുവും അരുൺ അച്ചുവും കാപ്പ നിയമപ്രകാരം ജയിലിൽ കിടന്നവരാണ്. ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ട പ്രതിയാണ് സോജു. അരുൺ അച്ചു പോക്സോ ഉൾപ്പെടെയുള്ള നിരവധി കേസുകളിലും ജോണിയും പീലിവിപിനും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. ആക്രമണത്തെ തുടർന്ന് തലയ്ക്കും വാരിയെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഗിരിശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |