കോലഞ്ചേരി: പാങ്കോട് ഇരുപ്പച്ചിറയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69പവന്റെ ആഭരണങ്ങൾ കവർച്ചചെയ്ത കേസിൽ രണ്ടുപേരെ പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപ്പറമ്പിൽ നിസാർ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ. നായരുടെ വീട്ടിൽനിന്നാണ് കവർച്ച നടത്തിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് 47 പവന്റെ ആഭരണങ്ങൾ കണ്ടെടുത്തു. സ്‌കൂട്ടറിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് രണ്ടംഗസംഘം മോഷണത്തിനെത്തിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാംനിലയിൽ കയറി വാതിൽതുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണം കവരുകയായിരുന്നു. അന്നുരാത്രിതന്നെ സമീപത്തെ മറ്റൊരുവീട്ടിൽ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്നറിഞ്ഞത്. കൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും ആയുധങ്ങളും കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 16 കേസുകളുണ്ട്. റൂറൽ ജില്ലയിൽ10 കേസുണ്ട്. നിസാറിനെതിരെ 4 കേസുമുണ്ട്.
അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി വി.എ. നിഷാദ്മോൻ, പൊലീസ് ഇൻസ്‌പെക്ടർ എം. അബ്ബാസ് അലി, സബ് ഇൻസ്‌പെക്ടർമാരായ കെ.എസ്. ശ്രീദേവി, കെ.കെ. രാജേഷ്, ജി. ശശിധരൻ, എ.എസ്.ഐമാരായ ബിജു ജോൺ, കെ.കെ. സുരേഷ്‌കുമാർ. എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, പി.ആർ. അഖിൽ, കെ.ജി. ജോസഫ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |