സുൽത്താൻ ബത്തേരി: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിയത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. നീലഗിരി ജില്ലയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഇ-പാസ് ചോദിക്കുന്നതാണ് ഗ്രാമവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
ചൊവ്വാഴ്ച മുതലാണ് നീലഗിരി ഭരണകൂടം, ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇ-പാസ് നിർബന്ധമാക്കിയത്. ഇരുസംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിലെ ആളുകൾ സ്ഥിരമായി വിവിധ ആവശ്യങ്ങൾക്ക് ഇരുസംസ്ഥാനത്തെയും ടൗണുകളെ ആശ്രയിക്കുന്നുണ്ട്. കേരള അതിർത്തിയിൽ താമസിക്കുകയും ജോലി തമിഴ്നാട്ടിൽ ചെയ്യുന്നതുമായ ആളുകൾ ദിനംപ്രതി പാസ് എടുക്കേണ്ടിവരും. അതേസമയം തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ താമസിക്കുകയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ജോലിചെയ്യുകയും ചെയ്യുന്നവർ അതത് ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ യാത്രയ്ക്ക് ബുദ്ധിമുട്ടാകില്ല. ഇത് കേരള അതിർത്തിയിലുള്ളവർക്കും നടപ്പിലാക്കണമെന്നാണ് ആവശ്യം.
ഇന്നലെ രാവിലെ നമ്പ്യാർകുന്ന് അതിർത്തിയിൽ ഇരുഭാഗത്തേക്കും വാഹനങ്ങളിൽ യാത്രചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ ഇ-പാസ് ആവശ്യപ്പെട്ട് തടഞ്ഞിരുന്നു. ഇതോടെ നാട്ടുകാരും ചെക്ക് പോസ്റ്റ് അധികൃതരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് തമിഴ്നാട് പൊലീസും റവന്യുവകുപ്പ് അധികൃതരും സ്ഥലത്തെത്തി.
തമിഴ്നാടിനോട് ചേർന്ന് കേരള അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്ന സ്ഥിരമായി തമിഴ്നാട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നവർ തങ്ങളുടെ ആശങ്ക അധികൃതരെ അറിയിച്ചു. ഈസമയം അതിർത്തിയിലെ താമസക്കാർ ആധാർ കാർഡ് കാണിച്ചാൽ കടത്തിവിടുമെന്ന് സ്ഥലത്തെത്തിയ പന്തല്ലൂർ ആർ.ഡി.ഒ യാത്രക്കാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. പക്ഷേ ഇ-പാസ് മുഖേന നീലഗിരിയിലേക്ക് പ്രവേശിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം വന്നാൽ തമിഴ്നാട്ടിൽ ജോലി ചെയ്യാൻപോകുന്ന അതിർത്തി ഗ്രാമങ്ങളിലെ ആളുകളും നിയന്ത്രണത്തിൽ ഉൾപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |