കുന്ദമംഗലം: നിരോധനങ്ങൾക്ക് പുല്ലുവില നൽകി കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സുലഭം. പ്ലാസ്റ്റിക് നിരോധന നിയമത്തിന് നിർമ്മാതാക്കളും കച്ചവടക്കാരും ഉപഭോക്താക്കളും ഒരുവിലയും കൽപ്പിക്കുന്നില്ല. അധികൃതരുടെ ഭാഗത്ത് നിന്നാകട്ടെ തികഞ്ഞ മൗനവും. ഇതോടെ വഴിയോരകച്ചവടക്കാരും മറ്റു കടക്കാരും പ്ളാസ്റ്റിക് കവറുകൾ ഇഷ്ടംപോലെ ഉപയോഗിക്കുന്ന സ്ഥിതിയിലായി. മത്സ്യമാർക്കറ്റുകളിലടക്കം വിവിധ കളറുകളിലുള്ള നിരോധിത ക്യാരി ബാഗുകൾ പരസ്യമായി തൂക്കിയിടാൻ തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ക്യാരി ബാഗ് രൂപത്തിൽ പ്ളാസ്റ്റിക്ക് കൂടുതലായി ജനങ്ങളിലേക്ക് എത്തുന്നത്. കുന്ദമംഗലത്തെ സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ പോലും നിരോധിതകവറുകൾ ലഭ്യമാണ്.
ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ കയറി കൃത്യമായി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നുണ്ടെന്നല്ലാതെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ജനങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ല. 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാവർത്തികമായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം പൂർണമായും നടപ്പിൽ വരുത്താൻ സാധിച്ചിട്ടില്ല. നിരന്തരവും കർശനവുമായ പരിശോധനകൾ ഇല്ലാത്തതാണ് പ്ളാസ്റ്റിക് ഉപയോഗം കൂടാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |