ഭോപ്പാൽ: ഗർഭകാലത്തെ ഓർമ്മകളെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ 'ബെെബിൾ' എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂർ ഖാനെതിരെ കോടതി നോട്ടീസ്. മദ്ധ്യപ്രദേശ് ഹെെക്കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകൻ ക്രിസ്റ്റഫർ ആന്റണി നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയായുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബെെബിൾ എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നടിയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
കരീന കപൂർ ഖാന്റെ പ്രെഗ്നൻസി ബെെബിൾ: ദി ആൾട്ടിമേറ്റ് മാനുവൽ ഫോർ മാംസ് ടു-ബി' എന്ന പുസ്തകത്തിനെതിരെയാണ് നടപടി. 2021 ഓഗസ്റ്റിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഹർജിയിൽ പുസ്തകം വിൽക്കുന്നവർക്കെതിരെയും കോടതി നോട്ടീസ് അയച്ചു.
പുസ്തകത്തിന്റെ തലക്കെട്ടിൽ ബെെബിൾ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ക്രിസ്റ്റഫർ ആന്റണി തന്റെ ഹർജിയിൽ പറയുന്നു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രസ്ഥമാണ് ബെെബിൾ. കരീന കപൂറിന്റെ ഗർഭകാലത്തെ ബെെബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെെബിൾ എന്ന് തലക്കെട്ടിൽ ഉപയോഗിച്ചിരുന്നത് വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള ഉദ്ദേശത്തോടെയാണെന്നും പ്രതിഷേധാർഹമാണെന്നും ഹർജിയിൽ പറയുന്നു. നടിക്കെതിരെ കേസെടുക്കാനുള്ള തന്റെ അപേക്ഷ അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹർജിക്കാരൻ ഹെെക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |