കോഴിക്കോട് : കാപ്‌സ്യൂുൾ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെയും സ്വർണം വാങ്ങാനെത്തിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 887 ഗ്രാം സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ എട്ടരയ്ക്ക് മസ്കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനത്തിൽ എത്തിയ നാദാപുരം സ്വദേശി മുഹമ്മദിൽ (28) നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം മിശ്രിത രൂപത്തിൽ മൂന്ന് ക്യാപ്‌സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാളെ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു. മുഹമ്മദിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ കുറ്റ്യാടി സ്വദേശികളായ സജീർ (32), അബു സാലിഹ് (36) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും മുഹമ്മദിന് നൽകാൻ കൊണ്ടുവന്ന 70000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുപേരെയും ചോദ്യം ചെയ്തു വരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 63 ലക്ഷത്തിലധികം രൂപ വിലവരും.
ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് ഒന്നേമുക്കാൽ കോടി രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്ദീനെ അറസ്റ്റുചെയ്തു. ജീൻസിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് 2333 ഗ്രാം 24 കാരറ്റ് തങ്കക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 1,74,63,340രൂപ വിലവരും. ഗ്രീൻചാനൽവഴി പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ മടക്കിവിളിച്ചാണ് വിശദമായി പരിശോധിച്ചത്.അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |